ന്യൂഡൽഹി: ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.
മൂന്നാം വ്യാപന സാദ്ധ്യത കണക്കിലെടുത്താണ് ഇക്കാര്യം വാക്സിനേഷനുള്ള ദേശീയ ഉപദേശക സമിതി(എൻ.ടി.എ.ജി.ഐ) ശുപാർശ ചെയ്തത്. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ഗർഭിണികൾക്ക് വാക്സിൻ നൽകുന്നത് സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ഇതു സംബന്ധിച്ച പരീക്ഷണ വിവരങ്ങൾ ലഭിക്കാത്തതിനാലാണ് ഗർഭിണികളെ മാറ്റിനിറുത്തിയിരുന്നത്.
അതേസമയം, കൊവിഷീൽഡ് പോലുള്ള വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുകയും മറ്റും ചെയ്ത സാഹചര്യത്തിൽ ഗർഭാവസ്ഥയിലുള്ള കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് അമ്മമാരെ ബോധവത്ക്കരിക്കണമെന്ന് സമിതി നിർദേശിച്ചു.
മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെ ബാധിക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും 2-18 പ്രായക്കാർക്ക് വാക്സിനേഷൻ വൈകുമെന്ന് ഡോ. ഭാർഗവ പറഞ്ഞു. ലോകത്ത് ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. ഇന്ത്യയിൽ അതിനുള്ള ക്ളിനിക്കൽ ഡേറ്റകൾ ലഭ്യമായിട്ടില്ല. ചെറിയ കുട്ടികൾക്ക് വാക്സിൻ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളിൽ കൊവോവാക്സ് പരീക്ഷിക്കുന്നു
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവോവാക്സ് എന്ന പേരിൽ നിർമ്മിക്കുന്ന യു.എസിൽ നിന്നുള്ള വാക്സിൻ കുട്ടികളിൽ ഫലപ്രദമാണോ എന്നറിയാനുള്ള പരീക്ഷണം അടുത്തമാസം തുടങ്ങും. മുംബയ്, ബംഗളൂരു, ഭുവനേശ്വർ, ഡൽഹി നഗരങ്ങളിൽ 2-11, 12-17 പ്രായത്തിലുള്ള 920 കുട്ടികളിലാണ് പരീക്ഷണം. 12-17 പ്രായക്കാർക്കാണ് ആദ്യം വാക്സിൻ നൽകുക.
ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കുട്ടികളിലുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. സെപ്തംബറോടെ ഫലം ലഭിച്ചേക്കും. സൈഡസ് കാഡിലയുടെ വാക്സിൻ 12-18 പ്രായക്കാരിൽ പരീക്ഷണം തുടങ്ങിയിട്ടുണ്ട്.
2.65 ലക്ഷം ഡോസ് വാക്സിൻ എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 2,65,160 ഡോസ് വാക്സിൻ എത്തി. എറണാകുളത്ത് 61,150 ഡോസും കോഴിക്കോട് 42,000 ഡോസും കൊവീഷീൽഡ് വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെയാണ് ഇന്നലെ തിരുവനന്തപുരത്ത് 1,08,510 ഡോസ് കൊവാക്സിനും രാത്രിയോടെ 53,500 ഡോസ് കൊവീഷീൽഡും എത്തിയത്. സംസ്ഥാനത്ത് ഇതുവരെ 1,28,82,290 ഡോസ് വാക്സിനാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 1,70,976 പേരാണ് വാക്സിനെടുത്തത്. ഇതുവരെ ആകെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,34,79,057 പേരാണ് വാക്സിൻ സ്വീകരിച്ചത്.
ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ വരുന്നു
ന്യൂഡൽഹി: ജോൺസൺ ആന്റ് ജോൺസൺ വികസിപ്പിച്ച കൊവിഡ് വാക്സിൻ അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന് സൂചന. യു.എസിൽ നിന്ന് നേരിട്ട് കൊണ്ടുവരാനാണ് നീക്കം. കൊവിഡിനെതിരെ 76ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സിൻ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. സാധാരണ സംഭരണികളിൽ സൂക്ഷിക്കാമെന്നതിനാൽ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.
വാക്സിനേഷൻ: പത്തനംതിട്ട മുന്നിൽ, പകുതിയോളം പേർ വാക്സിനെടുത്തു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ജനസംഖ്യയുടെ പകുതിയോളം പേർ കൊവിഡ് പ്രതിരോധ വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചു. സംസ്ഥാനത്ത് കൂടുതൽ ആളുകൾ വാക്സിനെടുത്തത് പത്തനംതിട്ടയിലാണ്. 5,57,544 പേർക്കാണ് ഇന്നലെവരെ ഒന്നാം ഡോസ് നൽകിയത്. ഇത് ജില്ലയിലെ ജനസംഖ്യയുടെ 46.63ശതമാനം വരും. 1,93732 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
രണ്ടു ദിവസത്തിനുള്ളിൽ ഒന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം അൻപത് ശതമാനം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഒരു മാസത്തിനുള്ളിൽ എഴുപത് ശതമാനം പേരിൽ വാക്സിനേഷൻ നടത്തും. എഴുപത് ശതമാനം ആളുകളിൽ വാക്സിൻ എത്തിയാൽ രോഗവ്യാപനം തടയുമെന്നാണ് ഐ.സി.എം.ആർ മാർഗ നിർദേശങ്ങളിൽ പറയുന്നത്.
കോട്ടയവും വയനാടുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ആകെ 10481971 പേരാണ് ഇന്നലെ വരെ ഒന്നാം ഡോസ് സ്വീകരിച്ചത്.
ഒന്നാം ഡോസ് വാക്സിനേഷൻ ജില്ല തിരിച്ചുള്ള ശതമാനക്കണക്ക്
തിരുവനന്തപുരം 37.33, കൊല്ലം 30.79, ആലപ്പുഴ 29.15, പത്തനംതിട്ട 46.63, കോട്ടയം 43.81, ഇടുക്കി 33.09, എറണാകുളം 40.24, തൃശൂർ 29.12, പാലക്കാട് 22.08, മലപ്പുറം 21.32, കേഴിക്കോട് 29.01,വയനാട് 41.51, കണ്ണൂർ 26.36, കാസർകോട് 32.80.
''
പത്തനംതിട്ടയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. ഏറ്റവും വേഗത്തിൽ ആളുകൾക്ക് വാക്സിൻ എത്തിക്കുകയെന്നതാണ് ലക്ഷ്യം.
ഡോ. എബി സുഷൻ, ദേശീയ ആരോഗ്യ മിഷൻ പ്രോഗ്രാം മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |