തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾ ആദ്യദിനം കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 551 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. കൊല്ലം രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികൾക്ക് അതിവേഗം വാക്‌സിൻ നൽകുന്നതിനായി ഈമാസം 10 വരെ നടക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ,വ്യാഴം,വെള്ളി,ശനി,ഞായർ എന്നീ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ നടക്കും. ഒമിക്രോൺ സാഹചര്യത്തിൽ കുട്ടികളിൽ വാക്സിൻ ലഭ്യമാക്കി സുരക്ഷിതരാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
57300 ഡോസ് എത്തി
ഇന്നലെ എറണാകുളത്ത് 57,300 ഡോസ് കൊവാക്സിൻ കൂടി എത്തി. 88230 ഡോസ് കൂടി ഉടനെത്തുമെന്ന് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാത്രി 5,02,700 ഡോസ് എത്തിയിരുന്നു. കോഴിക്കോട് 1,34,590 ഡോസ്, എറണാകുളം 1,97,900 ഡോസ്, തിരുവനന്തപുരം 1,70,210 ഉൾപ്പെടെ ആകെ 5,02,700 ഡോസ് വാക്‌സിനാണെത്തിയത്.
'സ്‌കൂളുകളിൽ വാക്‌സിനെടുക്കാൻ അർഹതയുള്ള കുട്ടികളിൽ എത്ര പേർ എടുത്തിട്ടുണ്ടെന്നുള്ള വിവരം കൈമാറണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഏറ്റവും ചിട്ടയായ രീതിയിൽ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. '
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |