1922 മാർച്ച് 31. ആലപ്പുഴയിലെ കളപ്പുര ക്ഷേത്രമൈതാനം. നഗരത്തിലെ എമ്പയർ കയർ കമ്പനിയിലെ കുറച്ചു തൊഴിലാളികൾ കൂടിനിൽക്കുന്നു. അവിടേക്ക് ഗുരുദേവ ശിഷ്യനായ സ്വാമി സത്യവ്രതൻ കടന്നുവന്നു. ചിതറി നിന്നവർ നേരത്തേ സജ്ജമാക്കിയ പന്തലിലേക്കെത്തി. സ്വാമിയുടെ സാന്നിദ്ധ്യത്തിൽ യോഗം തുടങ്ങി.
എമ്പയർ കമ്പനിയിലെ ഒരു തൊഴിലാളി സ്വാഗത പ്രസംഗത്തിന് ആമുഖമായി ഇങ്ങനെ പറഞ്ഞു. '' നമുക്കൊരു മാറ്റം ആവശ്യമാണ്. മാറ്റത്തിന്റെ തുടക്കം ഇവിടെ കുറിക്കാം.'' ആ തൊഴിലാളിയാണ് വാടപ്പുറം ബാവ. അദ്ദേഹം അവിടെ ഒരു ചരിത്രം കുറിക്കുകയായിരുന്നു. ആ മൈതാനത്തു ചേർന്നത് കേരളത്തിലെ തൊഴിലാളികളുടെ ആദ്യ യോഗമാണ്. യോഗത്തിൽ രൂപീകരിക്കപ്പെട്ടത് കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയും. ലേബർ യൂണിയൻ എന്നായിരുന്നു പേര്. രൂപീകരണ യോഗത്തിന്റെ സംഘാടകനും യൂണിയന്റെ ആദ്യ സെക്രട്ടറിയുമായിരുന്നു വാടപ്പുറം ബാവ.
ചരിത്രം ക്രൂരമായി അവഗണിച്ചൊരു പ്രസ്ഥാനമാണ് കളപ്പുര ക്ഷേത്രമൈതാനത്ത് രൂപംകൊണ്ട ലേബർ യൂണിയൻ. ക്രൂരമായി അവഗണിക്കപ്പെട്ട മനുഷ്യനാണ് അതിന്റെ സ്ഥാപകൻ വാടപ്പുറം ബാവ. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിന്ന് ആദ്യ തൊഴിലാളി സംഘടനയായ ലേബർ യൂണിയൻ മാറ്റിനിറുത്തപ്പെടുന്നു. പകരം കേരളത്തിലെ തൊഴിലാളിവർഗ മുന്നേറ്റങ്ങളുടെ പിതൃത്വം മറ്റു ചിലർ അവകാശപ്പെടുന്നു.
ഇന്ന് ലോക തൊഴിലാളി ദിനമാണ്. തൊഴിലാളിവർഗം ഇന്നലെകളിൽ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടങ്ങൾ ഓർമിക്കപ്പെടുന്ന ദിനം. ഈ ദിവസം, കേരളത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ പിതാവ് വാടപ്പുറം ബാവയാണെന്ന് ഉച്ചത്തിൽ വിളിച്ചുപറയാനാകണം. അദ്ദേഹം ലേബർ യൂണിയൻ രൂപീകരിച്ചിട്ട് ഒരു നൂറ്റാണ്ടിലേക്കു പ്രവേശിക്കുന്ന വേള കൂടിയാണിത്.
ജന്മിമാരും ബ്രട്ടീഷുകാരും തൊഴിലാളികളെ മൃഗങ്ങളെപ്പോലെ പീഡിപ്പിച്ചിരുന്ന നാളുകൾ. അക്കാലത്താണ് ആലപ്പുഴയിൽ ബ്രിട്ടീഷുകാരുടെ ഡെറാസ്മെയിൽ കയർ ഫാക്ടറിയിൽ തൊഴിൽ തേടി പതിനെട്ടുകാരനായ വാടപ്പുറം ബാവയെത്തിയത്. രാപകൽ ജോലി, തുച്ഛമായ ശമ്പളം. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഇടയ്ക്കിടെ ക്രൂരമർദ്ദനം. ഒരു തൊഴിലാളിയെ ഫാക്ടറി നടത്തിപ്പുകാരനായ വണ്ടി സായിപ്പ് മർദ്ദിക്കാനൊരുങ്ങിയപ്പോൾ വാടപ്പുറം ബാവ തടഞ്ഞു. ബാവ തൊഴിലാളികൾക്കു വേണ്ടി ആദ്യമായി ശബ്ദമുയർത്തിയത് അന്നാണ്.
ഫാക്ടറികളിലെ പീഡനം കണ്ടുനിൽക്കാനാകാതെ ശബ്ദമുയർത്തിയ അദ്ദേഹം തൊഴിലിടങ്ങളിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. ചിലയിടങ്ങളിലെ ജോലി സ്വയം ഉപേക്ഷിച്ചു. അങ്ങനെയിരിക്കെ ആലപ്പുഴയിലെ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഗുരുദേവനെത്തി. ബാവ സുഹൃത്തിനൊപ്പം ഗുരുദേവനു മുന്നിലെത്തി. താനടക്കമുള്ള തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങൾ വിവരിച്ചു. ഒടുവിൽ ഗുരുദേവൻ പറഞ്ഞു. ''തൊഴിലെടുക്കുന്നവരുടെ ഒരു സംഘമുണ്ടാക്കുക. സംഘത്തിന്റെ ശക്തിയിൽ കരുത്തുള്ളവരും സ്വതന്ത്രരുമാകട്ടെ. വരാനിരിക്കുന്നത് തൊഴിലാളികളുടെ യുഗമാണ്. '' ഗുരുവിന്റെ ഈ കല്പന വാടപ്പുറം ബാവ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമം തുടങ്ങി. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് കളപ്പുര ക്ഷേത്രമൈതാനത്ത് യൂണിയൻ രൂപീകരിച്ചത്.
ലേബർ യൂണിയൻ പിന്നീട് ലേബർ അസോസിയേഷനായി. ആ സംഘടന ആലപ്പുഴയിലെ ഒട്ടുമിക്ക ഫാക്ടറികളിലേക്കും വ്യാപിച്ചു. യൂണിയന്റെ നേതൃത്വത്തിൽ പല ക്ഷേമപ്രവർത്തനങ്ങളും സംഘടിപ്പിച്ചു. അങ്ങനെ വാടപ്പുറം തൊഴിലാളികളുടെ പ്രിയനേതാവായി. അദ്ദേഹത്തെ തകർക്കാൻ ഒരുകൂട്ടമാളുകൾ രംഗത്തിറങ്ങിയതോടെ ജോലിയും സംഘടനയും ഉപേക്ഷിച്ചു.
തൊഴിലാളികളെ അടിമകളായി കാണുന്ന സംസ്കാരത്തിനെതിരെ ഉയർന്ന ഏറ്റവും കരുത്തുള്ള ശബ്ദമാണ് വാടപ്പുറം ബാവയുടേത്. അദ്ദേഹത്തെ വിസ്മരിക്കുന്നത് ചരിത്രത്തിന്റെ സവർണവത്‌കരണമാണ്. അവഗണനയുടെ തിരശ്ശീല നീക്കി വാടപ്പുറം ബാവയെ ജനങ്ങൾക്കു മുന്നിലെത്തിക്കാം. അദ്ദേഹത്തിന്റെ വിസ്മയകരമായ പോരാട്ടവീര്യം പങ്കുവയ്ക്കാം. പിന്നാക്ക വിഭാഗത്തിൽ നിന്ന് ഉദിച്ചുയർന്ന കേരളത്തിലെ ആദ്യ തൊഴിലാളി നേതാവിനെക്കുറിച്ച് കൂടുതൽ ഉച്ചത്തിൽ പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |