തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നേതാക്കളുമായി ഇന്നലെ ചേംബറിൽ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്.
എല്ലാ മുസ്ലിം സംഘടനകളെയും ഉൾപ്പെടുത്തി വിശദമായി ചർച്ച നടത്തും. തീരുമാനമുണ്ടാകും വരെ നിലവിലെ സ്ഥിതി തുടരും. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടുമെന്ന ആശങ്ക സമസ്ത നേതാക്കൾ പങ്കിവച്ചു. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്നും ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കണം, ആവശ്യമെങ്കിൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് സമസ്തയുടെ പ്രതിനിധികളെ അതിലുൾപ്പെടുത്തണം, വിശ്വാസികളായ മുസ്ലിംങ്ങൾക്ക് മാത്രം ജോലി നൽകുന്ന സാഹചര്യമുറപ്പാക്കണം എന്നീ ആവശ്യങ്ങളും സമസ്ത ചർച്ചയിലുന്നയിച്ചു. എല്ലാം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമ്മർ ഫൈസി മുക്കം, പി.കെ. ഹംസക്കുട്ടി മുസ്ലിയാർ ആദ്യശേരി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൾഖാദിർ, മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമസ്ത ഏകോപനസമിതി ഇന്ന്
മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാനായി സമസ്ത ഏകോപനസമിതി യോഗം ഇന്ന് രാവിലെ 11ന് കോഴിക്കോട് ചേളാരി സമസ്താലയത്തിൽ ചേരും
"ആശങ്കകൾ പരിഹരിക്കും. ധാരാളം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. മുസ്ലിങ്ങൾക്ക് മാത്രമേ വഖഫ്ബോർഡിൽ നിയമനം നൽകൂ. വിശ്വാസികളല്ലാത്ത മുസ്ലിം നാമധാരികൾക്ക് നിയമനം നൽകുമെന്ന ആശങ്കയും പരിശോധിക്കാം"
- മുഖ്യമന്ത്രി പിണറായി വിജയൻ.
" വഖഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് പണ്ഡിതരും മതഭക്തരായ മുസ്ലിങ്ങളുമാണ്. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും അതിന് മുസ്ലിം പണ്ഡിതർ മാത്രമുൾപ്പെട്ട പ്രത്യേകസമിതിയുണ്ട്. ഇവിടെയും അത് തുടരണം"
- പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ,
സമസ്ത ജനറൽസെക്രട്ടറി
ചർച്ചയ്ക്ക് തയ്യാറാകാത്തത്
ലീഗ്: കാന്തപുരം വിഭാഗം
കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാകാത്തത് മുസ്ലിം ലീഗാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൾ ഹക്കിം അസ്ഹരി പറഞ്ഞു.
എല്ലാ സംഘടനകളുമായും ചർച്ചയാവാമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതാണ്. അതിനു പിറകെ അദ്ദേഹവുമായി ചർച്ച നടത്തിയിട്ടുമുണ്ട്. നിയമനത്തിൽ സുതാര്യത വേണമെന്നു തന്നെയാണ് നിലപാട്. വഖഫ് സ്വത്തുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കണം. നിരവധി സുന്നി വഖഫുകളാണ് സലഫികൾ കൈയടക്കിയത്. കോഴിക്കോട് നഗരത്തിൽ മാത്രം ചരിത്ര പ്രാധാന്യമുള്ള പട്ടാളപ്പള്ളി ഉൾപ്പെടെ 11 പള്ളികൾ നഷ്ടപ്പെട്ടു. ഉള്ളിലുള്ളവർ തന്നെ വഖഫ് സ്വത്തുക്കൾ കൈയടക്കുന്നത് കണ്ടെത്തണം. വഖഫ് ദാതാക്കളുടെ ആശയം പിന്തുടരുന്നവരല്ല പല സ്വത്തുകളും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് പള്ളികളെ രാഷ്ട്രീയപ്രസംഗത്തിനും കമ്പോള നിലവാരം പറയാനുമുള്ള ഇടമാക്കി മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പിൽ
വിശ്വാസമില്ല: മുസ്ലിം ലീഗ്
കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്തയ്ക്ക് നൽകിയ ഉറപ്പ് വിശ്വാസത്തിലെടുക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടേത് കബളിപ്പിക്കൽ തന്ത്രമാണ്. ലീഗ് ഉന്നയിച്ച വിഷയം നിലനിൽക്കുന്നതിനാൽ വഖഫ് സംരക്ഷണ റാലി ഉൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുനീങ്ങും. മതസംഘടനകളെ മുഖ്യമന്ത്രി എങ്ങനെ ഉപയോഗപ്പെടുത്തിയെന്നത് മുൻകാല അനുഭവങ്ങളിലുണ്ട്. ആരെങ്കിലും പിന്തുണച്ചില്ലെങ്കിൽ റാലി പരാജയപ്പെടുമെന്ന് കരുതുന്നവർക്ക് 9ന് കാര്യങ്ങൾ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ സാമുദായിക നിലപാടുകളിൽ ലീഗ് ഇടപെടാറില്ലെന്ന് ഡോ. എം.കെ. മുനീർ പറഞ്ഞു. തിരിച്ചിങ്ങോട്ടും ഇടപെടലിന്റെ ആവശ്യമില്ല. മുഖ്യമന്ത്രി ഇപ്പോൾ ചർച്ചയ്ക്ക് തയ്യാറായതുതന്നെ സമരത്തിന്റെ ആദ്യഘട്ട വിജയമാണ്. നിയമസഭയിൽ തീരുമാനം റദ്ദാക്കുന്നതുവരെ സമരം തുടരും.
വഖഫ് നിയമനത്തിൽ സർക്കാരിന്
ബോധമുദിച്ചു : പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡുണ്ടാക്കി സുതാര്യമാക്കണമെന്നാണ് യു.ഡി.എഫ് നിയമസഭയിൽ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. അന്നത് മനസിലാക്കാതിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. വീണ്ടും ചർച്ച നടത്താമെന്നതും സ്വാഗതാർഹമാണ്.
സമസ്ത ഉൾപ്പെടെ ഉന്നയിച്ച കാര്യങ്ങൾ നിയമസഭയിലെ ചർച്ചയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. അതൊന്നും പരിഗണിക്കാതെ നടപ്പാക്കുമെന്ന പിടിവാശിയിലായിരുന്നു സർക്കാർ. കേന്ദ്രം കാർഷിക ബിൽ പിൻവലിച്ചതു പോലെ വഖഫ് നിയമന ബിൽ നിയമസഭ പിൻവലിക്കേണ്ടി വരും.
ലീഗിൽ വർഗീയത അടിച്ചേൽപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഈ വിഷയത്തിൽ എന്ത് വർഗീയതയാണെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണം. ഏതെങ്കിലും മതവിഭാഗക്കാർക്ക് വേണ്ടി മാത്രം പി.എസ്.സി വിജ്ഞാപനമിറക്കുന്നത് നിയമവിരുദ്ധവും അധാർമ്മികവുമാണ്. ഹിന്ദുക്കൾ അല്ലാത്തവരെ ദേവസ്വം ബോർഡിൽ നിയമിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുണ്ടാക്കിയത്. അതുപോലെ വഖഫ് ബോർഡ് നിയമനങ്ങളും റിക്രൂട്ട്മെന്റ് ബോർഡ് വഴിയാക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു.
സമസ്തയുടെ ചുവടുമാറ്റം:ലീഗിന് അമർഷം
ശക്തികാട്ടാൻ നാളെ കോഴിക്കോട്ട് വമ്പൻ റാലി
ഷാബിൽബഷീർ
മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സർക്കാരിനെതിരെയുള്ള മുസ്ലിം ലീഗിന്റെ നീക്കങ്ങളുടെ മുനയൊടിച്ചത് സമസ്തയിലെ ലീഗ് വിരുദ്ധർ. യുവജന വിഭാഗമായ എസ്.വൈ.എസിന്റെ പ്രധാന നേതാവാണ് ഇതിന് നേതൃത്വം നൽകിയത്. പള്ളികളിൽ പ്രതിഷേധിക്കാനുള്ള മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ നിന്ന് അവസാന നിമിഷം സമസ്ത പിന്മാറിയതും മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ചർച്ചയിലേക്കെത്തിയതും ലീഗ് വിരുദ്ധരുടെ നീക്കങ്ങളിലാണ്. ഇവരുമായി ബന്ധം പുലർത്തുന്ന മുൻമന്ത്രി കെ.ടി.ജലീൽ ഇതിന് വഴിയൊരുക്കി.
നാളെ കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ സമ്മേളനവും വമ്പൻ റാലിയും നടത്തി സമസ്തയുടെ ചുവടുമാറ്റത്തിന് മറുപടി നൽകാനാണ് ലീഗിന്റെ തീരുമാനം. ആരുടെയെങ്കിലും പിന്തുണയില്ലെങ്കിൽ ലീഗിന്റെ പരിപാടി വിജയിക്കുമോയെന്ന് സംശയമുള്ളവർക്ക് കോഴിക്കോട്ടേക്ക് വരാമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പരസ്യ വെല്ലുവിളി. സി.എ.എ വിരുദ്ധ സമരത്തിലെ കേസുകൾ പിൻവലിക്കുന്നതിലും ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിലും മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന പ്രചാരണത്തിലൂടെ സമസ്തയുടെ സർക്കാർ അനുകൂല നിലപാടിനെ ഖണ്ഡിക്കുകയാണ് ലീഗ്. നിയമസഭയിൽ നിയമം പിൻവലിക്കും വരെ സമരം ശക്തമാക്കാനാണ് ലീഗ് തീരുമാനം. സമസ്തയെ മാത്രം വിളിച്ച് ചർച്ച നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് കൂട്ടായ്മയെ പൊളിക്കാനുള്ള ശ്രമമാണോയെന്ന സംശയം മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയിലെ മറ്റ് സംഘടനകൾക്കുമുണ്ട്.
ശക്തരായി ലീഗ് വിരുദ്ധർ
ലീഗിന്റെ പ്രബല വോട്ടുബാങ്കാണ് ഇ.കെ.സുന്നികൾ. ലീഗിനെ സമസ്തയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കുന്ന രീതിയോട് നിലവിലെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് താത്പര്യമില്ല. സമസ്ത സ്വതന്ത്ര സംഘടനയാണെന്നും ലീഗിന് അടിയറവ് പറയേണ്ടെന്നുമുള്ള നിലപാട് എടുക്കുന്ന നേതാക്കൾ സംഘടനയിൽ ശക്തരായിട്ടുണ്ട്. പാണക്കാട് തങ്ങൾമാരെ സമസ്ത നേതൃത്വം അങ്ങോട്ടുപോയി കാണുന്ന പതിവുരീതിക്കും മാറ്റംവന്നു. ലീഗ് ഉന്നതാധികാര സമിതിയംഗവും സംസ്ഥാന പ്രസിഡന്റിന്റെ താത്കാലിക ചുമതലയും വഹിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തെ സമസ്തയിലെ പ്രബല വിഭാഗം അനുകൂലിക്കുന്നില്ല. ഈ സാഹചര്യങ്ങൾ അവസരമാക്കുന്നതിൽ ലീഗ് വിരുദ്ധർ വിജയിച്ചതാണ് വഖഫ് വിഷയത്തിൽ ലീഗിന് തിരിച്ചടിയായത്. അതേസമയം സമസ്തയുടെ മനംമാറ്റത്തിൽ സംഘടനയ്ക്കുള്ളിലെ ലീഗനുകൂലികൾക്ക് നീരസമുണ്ട്.
സമരത്തിൽ നിന്ന്
സമസ്ത പിന്മാറിയേക്കും
കെ.പി.സജീവൻ
കോഴിക്കോട്: വഖഫ് നിയമന വിവാദത്തിൽ മുസ്ലീം ലീഗ് നേതാക്കൾ ഉയർത്തിയ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തത്കാലം മറുപടി പറയേണ്ടെന്ന നിലപാടിലാണ് സമസ്ത നേതൃത്വം. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതീക്ഷ പ്രകടിപ്പിച്ച സമസ്ത നേതാക്കാൾ ഇന്ന് കോഴിക്കോട്ട് യോഗം ചേരുന്നുണ്ട്. വഖഫ് നിയമനം ഉടനെ പി.എസ്.സിക്ക് വിടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പരിഗണിച്ച് തത്കാലം പ്രത്യക്ഷസമരത്തിൽ നിന്ന് പിന്മാറിയേക്കും. തൊട്ടതിനും പിടിച്ചതിനുമൊക്കെ സർക്കാരിനെ ആക്ഷേപിച്ചും സമരം ചെയ്തും സമുദായത്തിന് കിട്ടേണ്ട ആനുകൂല്യങ്ങൾ ഇനിയും നഷ്ടപ്പെടുത്തിക്കൂടെന്ന നിലപാടാണ് സമസ്തയുടേതെന്നും സൂചനയുണ്ട്.
വഖഫ് നിയമനം;
തീരുമാനം സഭയിൽ
പിൻവലിക്കണം
മലപ്പുറം: വഖഫ് ബോർഡ് നിയമനത്തിൽ സർക്കാരെടുത്ത തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
പുതിയ കാർഷിക നിയമം പിൻവലിക്കാൻ രാജ്യത്തെ കർഷകർ കാണിച്ച ജാഗ്രത ഈ വിഷയത്തിൽ ലീഗിനുമുണ്ട്. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലി സർക്കാരിനുള്ള താക്കീതാവും. വഖഫ് ബോർഡ് നിയമനത്തിൽ ലീഗിന് കൃത്യമായ നിലപാടും ജാഗ്രതയുമുണ്ട്. ഇതിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |