തൃശൂർ: 17 കൊല്ലം മുമ്പ് കാമ്പസിലെ ഇരുൾമൂടിയ വഴികളിൽ വെളിച്ചമായി ഗീതയുടെ കരം പിടിച്ചതാണ് സലീഷ്. ഇരുവരുമിന്ന് മാസം രണ്ടു ലക്ഷത്തോളം രൂപ വരുമാനമുള്ള സംരംഭകർ. രണ്ടു കുട്ടികളുടെ മാതാപിതാക്കൾ.
പതിമ്മൂന്നാം വയസിൽ ജനിതക കാരണങ്ങളാൽ ഗീതയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു. ബ്രെയിൽ ലിപിയിലൂടെ പഠിച്ച് തൃശൂർ കേരളവർമ്മ കോളേജിലെത്തി. വൈകല്യമുള്ള സഹപാഠികളെ സഹായിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയുണ്ടായിരുന്നു കാമ്പസിൽ. അതിന്റെ ലീഡറായി സലീഷും. അങ്ങനെ മൊട്ടിട്ട പ്രണയമാണ്. കൈകോർത്തുപിടിച്ച് അവർ കോളേജ് മുറ്റത്ത് നടന്നു. ഒരാളില്ലാതെ മറ്റൊരാൾക്ക് ജീവിതമില്ലെന്നായി.
പൊളിറ്റിക്‌സ് ബിരുദം നേടി ഗീതയും ബി.കോം പാസായി സലീഷും കോളേജ് വിട്ടു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2006ൽ ഒന്നായി. ജീവിതം തുടങ്ങിയെങ്കിലും കഷ്ടപ്പാടിന്റെ ദിനങ്ങൾ. പ്രകൃതി ചികിത്സാപാനീയങ്ങളുടെ കട നടത്തിയും ആയുർവേദ മരുന്ന് വിതരണം ചെയ്തും ജീവിതം ഒരുവിധം കൂട്ടിമുട്ടിച്ച് മുന്നോട്ട്.
മാറ്റിമറിച്ച്
കുർക്ക്മീൽ
കൊവിഡ് കാലത്താണ് ഇവർ പുതിയ പരീക്ഷണത്തിനിറങ്ങിയതും വൻ വിജയമായതും. കാൻസറിനെയടക്കം പ്രതിരോധിക്കാനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്ന കുർക്കുമിൻ ധാരാളമടങ്ങിയ മഞ്ഞളിൽ ഈന്തപ്പഴം, ബദാം, തേങ്ങാപ്പാൽ, കുരുമുളക് എന്നിവ ചേർത്ത് കുർക്ക്മീൽ ലേഹ്യം തയ്യാറാക്കി ഓൺലൈൻ വിപണിയിലെത്തിക്കുകയായിരുന്നു. കുർക്ക്മിൻ കൂടുതലുള്ള പ്രതിഭ മഞ്ഞൾ രണ്ടേക്കർ പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. ജി.എസ്.ടി നമ്പർ നേടി ഗീതാസ് ഹോം ടു ഹോം എന്ന പേരിൽ കുർക്ക്മീൽ ഓൺലൈൻ വിൽപ്പന തുടങ്ങി. ഇപ്പോൾ കടകളിൽ നേരിട്ടും എത്തിക്കുന്നു.
ശരാശരി 500 കുപ്പികൾ പ്രതിമാസം വിൽക്കും. 200 ഗ്രാമിന്റെ ഒരു ബോട്ടിലിന് വില 390 രൂപ. തൃശൂർ അമല നഗറിലെ പുളിക്കൻ വീട്ടിൽ സഹായത്തിനിപ്പോൾ മക്കളുമുണ്ട്. പത്താം ക്‌ളാസ് വിദ്യാർത്ഥി ഗസലും ആറാം ക്‌ളാസുകാരി ഗയയും.
കാമ്പസ് പ്രണയത്തിനപ്പുറം പരസ്പരം കൈത്താങ്ങായി ഞങ്ങൾ. അത് ജീവിതകാലം തുടരും
സലീഷ്, ഗീത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |