ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനുമെതിരെ മാളത്തിലിരുന്ന് ഒളിയമ്പെയ്യുന്ന ദുഷ്‌ടശക്തികളെ തിരിച്ചറിയണമെന്ന് യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല എസ്.എൻ കോളേജിൽ നടന്ന, എസ്.എൻ ട്രസ്റ്റിന്റെ 67, 68 വാർഷിക പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തെയും സംഘടനയെയും തകർക്കാനും വികസനം മുരടിപ്പിക്കാനുമാണ് ദുഷ്‌ടശക്തികൾ ശ്രമിക്കുന്നത്. എസ്.എൻ. ട്രസ്‌റ്റിനെതിരെ മാത്രം പല പേരുകളിൽ 152 കള്ളക്കേസുകളാണ് കൊടുത്തിരിക്കുന്നത്. അഭിഭാഷകർക്ക് നൽകാനായി കോടികളാണ് ചെലവഴിക്കുന്നത്. കള്ളത്തരം പറഞ്ഞുപരത്തി സമുദായത്തിന്റെ കെട്ടുറപ്പിനെയും വളർച്ചയെയും തകർക്കാനാണ് ശ്രമം. സ്വന്തം മൂക്ക് മുറിച്ച് ശകുനം മുടക്കുന്ന രീതിയാണ് അവർ അവലംബിക്കുന്നത്. കള്ളക്കേസുകൾ നൽകിയവർ എന്തു നേടിയെന്ന് ചിന്തിക്കണം.ചെങ്ങന്നൂരിൽ കോളേജ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നിരന്തരം തടസപ്പെടുത്തുകയാണ്. പല രീതിയിലും ഭാവത്തിലുമാണ് ദുഷ്‌ടശക്തികൾ അവതരിക്കുന്നത്. ഇവരെയെല്ലാം തട്ടിയകറ്റി മുന്നോട്ടു പോകാനുള്ള കെല്പ് യോഗത്തിനും എസ്.എൻ ട്രസ്റ്റിനുമുണ്ടെന്ന് ഓർക്കുന്നത് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിൽ ട്രസ്‌റ്റ് ചെയർമാൻ ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ഖജാൻജി ഡോ.ജി.ജയദേവൻ, ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ അരയാക്കണ്ടി സന്തോഷ്, മോഹൻ ശങ്കർ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.പി.ഗോപിനാഥൻ,സി.ബി.രാജേന്ദ്രൻ,അജി എസ്.ആർ.എം,പി.എം.രവീന്ദ്രൻ, ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ. രാജൻബാബു, ഒാഡിറ്റർ എം.അബ്ദുൾ റഹിം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |