വന്ദനയുടെ ചേതനയറ്റ ശരീരം കിംസ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് കയറ്റുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി നിന്ന മുഖ്യമന്ത്രി പിതൃവാൽസല്യത്തോടെ വന്ദനയുടെ നെറ്റിയിൽ കൈവച്ചാണ് യാത്രയാക്കിയത്. ഈ സമയം വാവിട്ട് നിലവിളിച്ച മോഹൻദാസിന്റെ കൈകൾ ചേർത്ത് പിടിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സങ്കടം താങ്ങാനാകാതെ വസന്തകുമാരി വിങ്ങിപ്പൊട്ടി.
മരണവിവരമറിഞ്ഞ് 10.05ന് സ്പീക്കർ എ.എൻ.ഷംസീർ കിംസ് ആശുപത്രിയിലെത്തി. ഐ.ജി.സ്പർജൻകുമാർ, റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി എന്നിവരും എത്തിയിരുന്നു. 11മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പിന്നാലെ മന്ത്രിമാരായ വീണാ ജോർജ്, വി.എൻ.വാസവൻ, മുൻമന്ത്രി വി.എസ്.ശിവകുമാർ എന്നിവരുമെത്തി.
12.10ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനും എത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 12.20ന് പൊലീസ് അകമ്പടിയോടെ ആംബുലൻസ് കിംസിൽ നിന്നും പുറപ്പെട്ടു. ആംബുലൻസിൽ കയറിയ മോഹൻദാസും വസന്തകുമാരിയും മകളുടെ അവസാനയാത്രയിലും അനുഗമിച്ചു.
ഡോ.വന്ദന തീരാവേദന :
വെള്ളാപ്പള്ളി നടേശൻ
ചേർത്തല: ഡോ.വന്ദന ദാസിന്റെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം അനുശോചിക്കുന്നതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫേസ് ബുക്കിൽ കുറിച്ചു. ഒരുപാട് സ്വപ്നങ്ങളുമായി കാത്തിരുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാവേദനയായി ഈ വിയോഗം മാറി. ഇനിയൊരാൾക്കും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകാൻ പാടില്ല. ജനങ്ങളുടെ ജീവന് കരുതൽ ഒരുക്കാൻ ഭരണകൂടങ്ങൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും വെള്ളാപ്പള്ളി കുറിച്ചു.
പൊലീസിന്റെ
അനാസ്ഥ: വി.ഡി.സതീശൻ
സുൽത്താൻ ബത്തേരി: പൊലീസിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ ആനാസ്ഥയാണ് യുവഡോക്ടറുടെ മരണത്തിനിടയാക്കിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ലഹരിക്കടിമയായ ഒരാളെ കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ടതായ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും പൊലീസ് എടുത്തില്ല. ഇത് ഗൗരവകരമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ചെറുക്കാൻ
എക്സ്പീരിയൻസില്ല: മന്ത്രി വീണ
'ഈ മോൾ ഒരു ഹൗസ് സർജനാണ്. അത്ര എക്സ്പീരിയൻസ്ഡല്ല. ഇങ്ങനെ ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ടാകും' . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന കൊലക്കത്തിക്ക് ഇരയായ സംഭവത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാജോർജിന്റെ ഈ പ്രതികരണം കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതോടെ മന്ത്രി ഫേസ് ബുക്കിൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഫേസ്ബുക്കിലെ വിശദീകരണം:
പൊലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പൊലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സി.എം.ഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. '
ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ എന്റെ വാക്കുകൾ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.
ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാദ്ധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം.
ആരോഗ്യമന്ത്രിയുടെ പ്രസ്താവന
നിരുത്തരവാദപരം: ചെന്നിത്തല
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവവനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്ന് രമേശ് ചെന്നിത്തല. അക്രമം തടയുന്നതിൽ ഡോക്ടർക്ക് പരിചയമില്ലായിരുന്നുവെന്നാണ് മന്ത്രി പ്രതികരിച്ചത്. കേരളാ പൊലീസിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകമെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റേത് ഗുരുതര
വീഴ്ച: കുഞ്ഞാലിക്കുട്ടി
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമാസക്തനായ പ്രതിയെ ഡോക്ടറെ കാണിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ല. കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. പിടിച്ചുവയ്ക്കാനുള്ള ഫോഴ്സോ കൈയാമമോ ഇല്ലാതെയാണ് പ്രതിയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയത്. സർക്കാരിന്റെ കാര്യക്ഷമതാ കുറവാണ് സംഭവിച്ചത്.
സർക്കാർ അനാസ്ഥയുടെ
ഇര: വി. മുരളീധരൻ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് കൊലപാതകം. ആതുരശുശ്രൂഷകരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല. ആരോഗ്യവകുപ്പിന് 'കപ്പിത്താൻ' ഇല്ല എന്ന് ഒരിക്കൽക്കൂടി വ്യക്തമായെന്നും വി.മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |