കോഴിക്കോട്: വഴിയരികിൽ രണ്ടു കുട്ടികൾ കരിങ്കൊടി കാട്ടിയാൽ ആയിരം പൊലീസുകാർക്കിടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രതിഷേധിച്ച കുട്ടികളെ ആത്മഹത്യാസ്‌ക്വാഡെന്നും ചാവേറുകളെന്നുമാണ് സി.പി.എം സെക്രട്ടറി എം.വി.ഗോവിന്ദൻ വിളിച്ചത്. ആ കുട്ടികളെ ഓർത്ത് അഭിമാനിക്കുന്നെന്നും സതീശൻ പറഞ്ഞു. കോംട്രസ്റ്റിന് സംരക്ഷണമാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാദ്ധ്യമങ്ങളോട് നേരിട്ടും ഉദ്ഘാടന പ്രസംഗത്തിലും മുഖ്യമന്ത്രി പിണറായി വിജയനെയും എം.വി.ഗോവിന്ദനെയും അതിരൂക്ഷമായി വി.ഡി.സതീശൻ വിമർശിച്ചത്.
പാർട്ടി സെക്രട്ടറി നയിക്കുന്നത് സ്വപ്നയെയും ആകാശ് തില്ലങ്കേരിയെയും പ്രതിരോധിക്കാനുള്ള യാത്രയാണ്. മരണവീടുകളിൽ കരിങ്കൊടി കെട്ടാനും പൊതുജനങ്ങൾക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി ജനങ്ങൾക്കു മുന്നിൽ പരിഹാസ്യനാകുകയാണ്. സമരം ഇനിയും ശക്തിപ്പെടുത്തും. തിരുവനന്തപുരം മുതൽ കാസർകോട് വരെ കരിങ്കൊടി കാണാൻ ഭാഗ്യമുണ്ടായ കേരളത്തിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പരഹസിച്ചു.
ആകാശ് തില്ലങ്കേരിയെന്ന മൂന്നാംകിട ക്രിമിനലിന്റെ വിരൽത്തുമ്പിൽ സി.പി.എം വിറയ്ക്കുകയാണ്. ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് നേതാക്കൾ അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആകാശ് മോനെ വിഷമിപ്പിച്ചാൽ കൊലപാതകങ്ങൾക്കു പിന്നിലുള്ള ഏതൊക്കെ നേതാക്കളുടെ പേര് വിളിച്ച് പറയുമെന്ന ഭയത്തിലാണ് സി.പി.എം. സ്വപ്‌നയെയും ആകാശ് തില്ലങ്കേരിയെയും പേടിക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുന്നു. ലഹരിക്കടത്തും ക്വട്ടേഷൻ ആക്രമണങ്ങളും സ്വർണക്കടത്തും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഉൾപ്പെടെ സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവരുദ്ധ പ്രവർത്തനങ്ങൾക്കു പിന്നിലും സി.പി.എം നേതാക്കളും അനുഭാവികളുമാണ്. സ്വപ്‌ന സുരേഷിനെ ധന സമ്പാദനത്തിനും ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സി.പി.എം ഉപയോഗിച്ചതായും വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |