മലപ്പുറം: മരം കൊള്ളയ്ക്കെതിരെ യു.ഡി.എഫ് നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
17ന് തന്റെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധി സംഘം വയനാട് സന്ദർശിക്കും. തൃശൂരിൽ ടി.എൻ. പ്രതാപന്റെയും എറണാകുളത്തും ഇടുക്കിയിലും ബെന്നി ബെഹനാന്റെയും നേതൃത്വത്തിൽ സന്ദർശിച്ച് യു.ഡി.എഫിന് റിപ്പോർട്ട് സമർപ്പിക്കും. ഇതു പരിശോധിച്ച ശേഷം നിയമനടപടി ആലോചിക്കും. മൂന്ന് മാസം മാത്രം നിലനിന്ന ഒരു ഉത്തരവിന്റെ മറവിൽ നാല് പതിറ്റാണ്ടിനിടെ കേട്ടുകേൾവിയില്ലാത്ത മരം കൊള്ളയാണ് നടന്നത്. ഇതിനായി ഉദ്യോഗസ്ഥർക്കൊപ്പം രാഷ്ട്രീയ ഗൂഢസംഘം പ്രവർത്തിച്ചു. വിചിത്ര ഉത്തരവിനെതിരെ ഇതുവരെ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. മരം വെട്ടിയ കൊള്ളക്കാർക്കെതിരെ ഒരു നടപടിയുമെടുക്കാതെ ,ആദിവാസികൾക്കും കർഷകർക്കുമെതിരെ കേസെടുത്തു. ഇവർക്കിടയിൽ വലിയൊരു പ്രതിഷേധമുണ്ടാക്കി കേസ് തേച്ചുമാച്ചു കളയാനാണ് ശ്രമം.
ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വനംവകുപ്പും റവന്യു വകുപ്പും പരസ്പരം പഴിചാരുന്നു. സി.പി.എമ്മും സി.പി.ഐയും മൗനം തുടരുന്നു. ഈ രണ്ട് വകുപ്പും കൈകാര്യം ചെയ്ത പാർട്ടിയെന്ന നിലയിൽ സി.പി.ഐ കുറേക്കൂടി വ്യക്തത വരുത്തണം. ചന്ദനം ഒഴികെ മറ്റ് മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നാണ് യു.ഡി.എഫ് നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതിന്റെ മറവിൽ വ്യാപക മരം കൊള്ളയാണ് നടന്നതെന്നും സതീശൻ പറഞ്ഞു.
മരം മുറി ഗ്രീൻ ട്രൈബൂണൽ
അന്വേഷിക്കണം: തിരുവഞ്ചൂർ
കോട്ടയം: വനനിയമം ലംഘിച്ച് മുന്നൂറ് വർഷം വരെ പഴക്കമുള്ള 1250 തേക്ക്, ഈട്ടി മരങ്ങൾ മൂന്നുമാസത്തിനിടെ വെട്ടി മാറ്റിയ വൻ കൊള്ള ഗ്രീൻ ട്രൈബൂണൽ ഏറ്റെടുത്ത് അന്വേഷിക്കണമെന്ന് മുൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിഗൂഢ ഉദ്ദേശ്യത്തോടെ ഒരു രാഷ്ടീയ ബുദ്ധികേന്ദ്രം നടപ്പാക്കിയതാണ് മരം കൊള്ള. ഇതേക്കുറിച്ച് സംസ്ഥാനതല ഏജൻസി അന്വേഷിച്ചതു കൊണ്ട് കാര്യമില്ലാത്തതിനാലാണ് ഗ്രീൻ ട്രൈബൂണൽ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |