തിരുവനന്തപുരം: ജില്ലാതലം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സർക്കാർ ആശുപത്രികളിലെ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ലിയു.എസ്) പേ വാർഡുകൾ രോഗികൾക്ക് തുറന്നു നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
അടച്ചിടുന്നത് സർക്കാരിന്റെ നയമല്ല, രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ആശുപത്രികളിൽ നിന്ന് ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ചികിത്സയ്ക്കായി ആശുപത്രികൾ ഏറ്റെടുത്ത പേവാർഡുകളിൽ ഒരുവിഭാഗം ജീവനക്കാർ സ്ഥിര താമസമാക്കിയതോടെ രോഗികൾക്ക് നൽകുന്നില്ലെന്ന് കേരളകൗമുദി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച എഡിറ്റോറിയലും പ്രസിദ്ധീകരിച്ചു. ഇതിന് പിന്നാലെയാണ് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചത്.
കെ.എച്ച്.ആർ.ഡബ്ലിയു.എസിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ റീജിയണുകളിലായി 69 ആശുപത്രികളിൽ 75 പേവാർഡ് കെട്ടിടങ്ങളും അവയിൽ 1885 മുറികളുമാണുള്ളത്.
കൊവിഡ് ചികിത്സയ്ക്കായി ഏറ്റെടുത്ത മുറികളിൽ കൊവിഡ് കാലത്ത് വീടുകളിൽ പോകാൻ കഴിയാത്ത ചില ജീവനക്കാർ താമസിച്ചിരുന്നു. രോഗികൾ കുറഞ്ഞതോടെ താമസക്കാരുടെ എണ്ണം കൂടി. പലരും പേവാർഡുകൾ കുടികിടപ്പാക്കി എന്നാണ് ആക്ഷേപം.
പേ വാർഡുകൾ വിട്ടു നൽകണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കെ.എച്ച്.ആർ.ഡബ്ലിയു.എസ് നടപടി തുടങ്ങിയെങ്കിലും ആശുപത്രി അധികൃതർ തയ്യാറായില്ല. കൊവിഡ് കഴിഞ്ഞതോടെ തിരക്കേറിയ സർക്കാർ ആശുപത്രികളിൽ പേവാർഡ് കിട്ടാതെ സ്ത്രീകളും പ്രായമായവരും ഉൾപ്പടെ അനുഭവിക്കുന്ന ദുരിതത്തിന് മന്ത്രിയുടെ ഇടപെടലോടെ പരിഹാരമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |