കോട്ടയം : മാതൃകാപരമായ പെരുമാറ്റത്തിന്റെ പേരിൽ രണ്ടുവർഷം മുൻപ് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയുടെ പിതാവ് വെട്ടിവീഴ്ത്തിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന വിദ്യാധരൻ. രണ്ട് വർഷം മുൻപ് മരത്തിൽ തൂങ്ങി മരിച്ചയാളുടെ അഴുകിയ മൃതദേഹം വിദ്യാധരൻ താഴെ ഇറക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മുണ്ടക്കയം മടുക്ക കൊമ്പുകുത്തി സ്വദേശിയായ വിദ്യാധരൻ 2019ൽ എരുമേലിയിൽ എ.എസ്.ഐ ആയിരിക്കെയാണ് ജോലിയോടുള്ള ആത്മാർത്ഥത വെളിവായത്. വെച്ചൂച്ചിറ പാതയിൽ പ്ലാന്റേഷനിലെ മരത്തിൽ അഴുകിത്തുടങ്ങിയ മൃതദേഹം താഴെയിറക്കാൻ കൂലിയായി ചോദിച്ചത് അയ്യായിരം രൂപ. അതോടെ തൊപ്പിയും ലാത്തിയും ഷൂവും ഊരിവച്ച് ഗ്ളൗസുമണിഞ്ഞ് വിദ്യാധരൻ മരത്തിൽക്കയറി മൃതദേഹം താഴെയിറക്കി. അധികാര ഭാരമില്ലാതെ ഏത് ജോലിയും ഏറ്റെടുത്ത് ചെയ്യുകയെന്നത് വിദ്യാധരന്റെ രീതിയാണെന്ന് സഹപ്രവർത്തകർ പറയുന്നു. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിദ്യാധരൻ ഡ്യൂട്ടി അവസാനിപ്പിച്ച് പോകും മുമ്പാണ് പ്രതിയെ പിടികൂടാൻ മുന്നിട്ടിറങ്ങിയതും വെട്ടേറ്റതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |