തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഡി.ഇ, എ.ഇ ഓഫീസുകളിൽ നടന്ന വിജിലൻസ് റെയ്ഡ് എയ്ഡഡ് മാനേജർ സമൂഹത്തെ ഒന്നടങ്കം കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.പി.എസ്.എം.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി ആരോപിച്ചു. എയ്ഡഡ് സ്‌കൂളുകൾക്ക് സർക്കാരിൽ നിന്നു നാമമാത്രമായ മെയിന്റൻസ് ഗ്രാന്റാണ് ലഭിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഗ്രാന്റ് കൃത്യമായി ലഭിക്കുന്നില്ല. അപ്രഖ്യാപിത നിയമനനിരോധനം എന്ന കെ.ഇ.ആർ ഭേദഗതിക്കെതിരെ എയ്ഡഡ് സ്‌കൂൾ മാനേജർമാർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ആ കേസിൽ തുടർവാദം നടക്കുന്ന ദിവസംതന്നെ മിന്നൽ പരിശോധനയ്ക്ക് തിരഞ്ഞെടുത്തത് സംശയം ഉളവാക്കുന്നു.
കോടതി വിധിക്ക് അനുസൃതമായി ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ അടിയന്തരമായി നിയമ നിർമ്മാണം നടത്തണമെന്ന ആവശ്യം പരിഗണിക്കാതെ ഇല്ലാത്ത ഗ്രാന്റിന്റെ പേരിൽ വിജിലൻസ് അന്വേഷണം നടത്തുന്നത് അപഹാസ്യമാണ്. ഫയലുകളിൽ തീരുമാനം എടുക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൊടുത്തശേഷം, ഫയലുകൾ വച്ച് താമസിപ്പിച്ചു എന്ന പേരിൽ നടപടിയെടുക്കുമെന്നു പറയുന്നത് ഇരട്ടത്താപ്പാണ്. തെറ്റായ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം എല്ലാവരെയും കുറ്റക്കാരായി ചിത്രീകരിക്കുന്നതിൽ കെ.പി.എസ്.എം.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |