തിരുവനന്തപുരം: 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈ.എസ്.പി അരലക്ഷം രൂപ കൈക്കൂലി വാങ്ങി. വിജിലൻസിലെ ഇന്റലിജൻസ് വിഭാഗം സംഭവം കണ്ടെത്തിയതിനെത്തുടർന്ന്
തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈ.എസ്.പി പി. വേലായുധൻ നായർക്കെതിരേ കേസെടുത്തു.
റവന്യു സംബന്ധിച്ച ആവശ്യവുമായെത്തിയ ആളിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിരുവല്ല മുനിസിപ്പൽ സെക്രട്ടറി എസ്.നാരായണനെയും ഓഫീസ് അറ്റൻഡർ ഹസീനാ ബീഗത്തെയും പത്തനംതിട്ട വിജിലൻസിലായിരുന്ന വേലായുധൻ നായർ അറസ്റ്റ് ചെയ്തിരുന്നു. അത് വിജിലൻസിനു പറ്റിയ പിശകാണെന്ന് ചൂണ്ടിക്കാട്ടി വേലായുധൻ നായർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. 2021 സെപ്തംബർ 30ന് ചെങ്ങന്നൂരിലെ ഫെഡറൽ ബാങ്കിലെ നാരായണന്റെ അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 കൈമാറിയിരുന്നു. വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ ഈ അക്കൗണ്ട് വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റേതാണെന്ന് കണ്ടെത്തി. തുടരന്വേഷണത്തിൽ വേലായുധൻ നായരും പ്രതിയായ നാരായണനും തമ്മിൽ നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകളും കണ്ടെത്തി. പണം കൈപ്പറ്റി മൂന്നു മാസത്തിനകമാണ് കേസ് അവസാനിപ്പിച്ചതെന്നും വ്യക്തമായി. നാരായണന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡിവൈ.എസ്.പിക്ക് പണം കൈമാറിയതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം ഉത്തരവിട്ടത്. ഡിവൈ.എസ്.പിക്കെതിരായ എഫ്.ഐ.ആർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |