കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യംതേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് യുവനടി താനുമായി ബന്ധം പുലർത്തിയതെന്നും ഇപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകി തന്നെ ബ്ളാക്ക്മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ ആരോപിക്കുന്നു. തന്റെ പുതിയ ചിത്രത്തിൽ മറ്റൊരു നടിയെ തിരഞ്ഞെടുത്തതറിഞ്ഞാണ് നടി ലൈംഗിക പീഡന പരാതി നൽകിയതെന്നും ഹർജിയിൽ പറയുന്നു. കേരള പൊലീസിനുവേണ്ടി വിജയ് ബാബു തയ്യാറാക്കിയ പരസ്യചിത്രത്തിൽ പരാതിക്കാരി അഭിനയിച്ചിരുന്നു. ഇതിനുശേഷം കൂടുതൽ അവസരങ്ങൾക്കായി നടി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. തന്റെ സിനിമാകമ്പനി അടുത്തിടെ നിർമ്മിച്ച ഒരുഹിറ്റ് ചിത്രത്തിൽ അവസരം ആവശ്യപ്പെട്ടെങ്കിലും സംവിധായകനാണ് തീരുമാനിക്കേണ്ടതെന്നും ഓഡിഷനിലൂടെയാണ് തിരഞ്ഞെടുക്കുന്നതെന്നും പറഞ്ഞ് ഒഴിവാക്കിയിരുന്നു. ഓഡിഷനിൽ വിജയിച്ചാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചത്. കൂടുതൽ അവസരങ്ങൾക്കായി ബന്ധംതുടർന്നു. രാത്രി ഏറെവൈകി നടി തന്നെ ഫോണിൽവിളിക്കുകയും ആയിരക്കണക്കിന് സന്ദേശങ്ങൾ അയയ്‌ക്കുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ വിവരങ്ങൾ അറിഞ്ഞാണ് നടി ബന്ധം തുടർന്നത്. അസമയത്ത് ഇവർ അശ്ളീലസന്ദേശങ്ങൾ അയച്ചിരുന്നു. പരാതിപ്പെട്ടാൽ ഇതു വൈറലാകുമെന്നും പരാതിക്കാരിയെ ദോഷകരമായി ബാധിക്കുമെന്നും മനസിലാക്കിയാണ് പരാതി നൽകാതിരുന്നത്.
നടിയുടെ ഫോണിൽ നിന്ന് തനിക്കയച്ച സന്ദേശങ്ങൾ, വാട്ട്സ് ആപ്പ് സന്ദേശങ്ങൾ, ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാണ്. പ്രശസ്തിയുള്ളവർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച് പബ്ളിസിറ്റി ഉണ്ടാക്കുന്നത് ട്രെൻഡാണ്. ആർക്കെതിരെയും പരാതി ഉന്നയിക്കാൻ നടിക്ക് സ്വാതന്ത്ര്യമുണ്ട്. തന്നെ അപകീർത്തിപ്പെടുത്തുന്നതിനുമുമ്പ് പരാതിയിലെ സത്യാവസ്ഥ അന്വേഷണസംഘം പരിശോധിച്ച് ഉറപ്പാക്കണമായിരുന്നു. മാദ്ധ്യമറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രവർത്തിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് വാർത്ത ഉണ്ടാക്കാൻ തന്നെ അറസ്റ്റുചെയ്ത് കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ കേസിന്റെ വിവരങ്ങൾ സോഷ്യൽമീഡിയയിലും മാദ്ധ്യമങ്ങളിലും വന്നെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു.
ഇരയായ നടിക്ക് സംരക്ഷണം
നൽകണമെന്ന് വനിതാ കൂട്ടായ്മ
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലുൾപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ സിനിമാ സംഘടനകളിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് സർക്കാർ സംരക്ഷണം നൽകണം.
ഇരയെ പൊതുജനമദ്ധ്യത്തിൽ നാണം കെടുത്തുന്ന നികൃഷ്ടമായ പ്രവൃത്തി നടത്തിയ വിജയ് ബാബുവിനെതിരെ നടപടിയെടുക്കണം.സിനിമാ മേഖലയിൽ കാതടപ്പിക്കുന്ന നിശബ്ദതയാണ്. നടൻ അംഗമായ സംഘടനകൾ പ്രതികരിച്ചിട്ടില്ല. പ്രബലനായ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഈ നിശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നത്. വിജയ് ബാബു ഫെയ്സ്ബുക്കിൽ നടിയുടെ പേര് വെളിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് അറുതി വരുത്താൻ വനിതാ കമ്മിഷനും സൈബർ പൊലീസും തയ്യാറാകണം. ആൾക്കൂട്ട ആക്രമണം നടിയുടെ ജീവന് ഭീഷണിയാണ്. സോഷ്യൽ മീഡിയയിൽ വരുന്ന പേരും ചിത്രങ്ങളും എടുത്തുകളയാനും നടപടിയെടുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
ആരോപണവുമായി മറ്റൊരു യുവതിയും
വിജയ് ബാബുവിന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് സിനിമാപ്രോജക്ടും സിനിമയിലേക്ക് വരാനുള്ള ശ്രമങ്ങളും അവസാനിപ്പിച്ചുവെന്ന മീ ടൂ ആരോപണവുമായി മറ്റൊരു യുവതി രംഗത്ത്. വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം. 2021 നവംബറിലാണ് സംഭവം. വിജയ് ബാബു തന്നെ ചുംബിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. വിജയ് ബാബു സഹായവാഗ്ദാനം നൽകി മുതലെടുക്കുന്നയാളാണെന്നും തന്റെ അനുഭവത്തിൽനിന്ന് അത് ബോദ്ധ്യപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം യുവനടിയുടെ പരാതിയിൽ അവരെ പീഡിപ്പിച്ചുവെന്ന് പറയുന്ന ആറ് കേന്ദ്രങ്ങളിൽ ചില ഹോട്ടലുകളിലും ഫ്ലാറ്റുകളിലും പൊലീസ് തെളിവെടുപ്പ് നടത്തി.
എത്തിയാലുടൻ അറസ്റ്റ്
ദുബായിലുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടി. നാട്ടിലെത്തിയാൽ മുൻകൂർ ജാമ്യാപേക്ഷ അവഗണിച്ച് അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇയാളുടെ ചില സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും മൊഴി രേഖപ്പെടുത്തി.
'ഊള ബാബു"
ആകരുതെന്ന് റിമ
പീഡനപരാതി നൽകിയ യുവനടിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. 'ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു.
നിങ്ങൾ ഊള ബാബുവിനെ പോലെയാകരുത്' എന്ന ആശയം പങ്കുവയ്ക്കുന്ന കാർട്ടൂൺ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയായിരുന്നു റിമയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |