തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ മത്സ്യത്തൊഴിലാളികൾക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാൻ അധികാരികൾ അദാനി ഗ്രൂപ്പിന് കൂട്ടു നിന്നെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സർക്കുലർ. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരം തുടരുമെന്ന് ആർച്ച് ബിഷപ്പ് ഡോ.തോമസ്. ജെ നെറ്റോയുടെ പേരിൽ ഇന്നലെ പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു.
തീരശോഷണത്തിൽ വീട് നഷ്‌ടപ്പെട്ടവരെ വാടക നൽകി മാറ്റിപ്പാർപ്പിക്കണമെന്നും മതിയായ നഷ്‌ടപരിഹാരം നൽകി മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ചുതന്നെ തീരശോഷണം സംബന്ധിച്ച പഠനം നടത്തണം. നിർമ്മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയേ മതിയാകൂ. മണ്ണെണ്ണ വില വർദ്ധന പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം.
തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നൽകുക, കാലാവസ്ഥാ മുന്നറിയിപ്പുകൾ മൂലം കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകുക, മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണം മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |