
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിന്റെ ആശ്വാസത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി വി.എസ്. ശിവകുമാർ. പത്തു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ക്ലീൻ ചിറ്റ് ലഭിച്ചത്. സത്യം ജയിച്ചെന്ന് വി.എസ്. ശിവകുമാർ പ്രതികരിച്ചു.
രാഷ്ട്രീയ പ്രേരിതമായി വേട്ടയാടിയ ഇടതു സർക്കാരിന്റെ നീക്കങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണ് വിജിലൻസ് റിപ്പോർട്ട്. കുടുംബത്തെപ്പോലും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമായി നിയമസഭയിൽ വീണാജോർജും ആരോപണമുന്നയിച്ചു. അത് പിൻവലിച്ച് മാപ്പു പറയാൻ വീണാജോർജ് തയ്യാറാകണം. 2016ലാണ് അനധികൃത സ്വത്ത് സമ്പാദന കേസ്. 2018ൽ പ്രാഥമികാന്വേഷണം
പൂർത്തിയായതിൽ അനധികൃത സ്വത്തു സമ്പാദനമോ ബിനാമി ഇടപാടുകളോ കണ്ടെത്തിയില്ല. എന്നിട്ടും 2020ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇത് 2021ലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു.
കേസ് 2026ലെ തിരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടു പോവുകയെന്ന ഉദ്ദേശ്യം മനസ്സിലാക്കി 2023ൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അന്ത്യശാസനത്തിലാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കോടതിയിൽ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാര കേസും ക്രിമിനൽ കേസും കൊടുത്തിട്ടുണ്ടെന്നും ശിവകുമാർ അറിയിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള നിലവിലെ സ്വത്തുക്കൾ സ്വന്തം വരുമാനത്തിൽ നിന്നും ഭാര്യയുടെ സ്വത്തിൽ നിന്നുമുള്ളതാണെന്നും വരവിൽ കവിഞ്ഞ സമ്പാദ്യമില്ലെന്നും വിജിലൻസ് കണ്ടെത്തി. എം.എൽ.എ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്ത് നേരിട്ടും ബിനാമികൾ വഴിയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
സത്യം ഒടുവിൽ ജയിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രേരിതമായി വേട്ടയാടിയ ഇടതു സർക്കാരിന്റെ നീക്കങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണ് വിജിലൻസ് റിപ്പോർട്ട്. രാഷ്ട്രീയമായി വേട്ടയാടാൻ നിരവധി ശ്രമങ്ങൾ നടന്നു. ഒടുവിലത്തേതാണ് നിയമസഭയിൽ മന്ത്രി വീണാ ജോർജ് നടത്തിയത്. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം.
- വി.എസ്.ശിവകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |