തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ 2016ൽ കൊണ്ടുവന്ന നിയമം നിയമസഭ ഇന്നലെ റദ്ദാക്കി. മന്ത്രി വി. അബ്ദുറഹിമാൻ അവതരിപ്പിച്ച റദ്ദാക്കൽ ബിൽ സഭ ചർച്ചയൊന്നും കൂടാതെ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ബില്ലുകൾ പാസാക്കാനായി ചേർന്ന ഏഴു ദിവസത്തെ സമ്മേളനകാലത്ത് അവസാന അജണ്ടയായാണ് റദ്ദാക്കൽ ബിൽ കൊണ്ടുവന്നത്. അജണ്ടയിൽ മാറ്റം വരുത്തിയാണ് ഇന്നലെ ഇത് അവതരിപ്പിച്ചത്. വഖഫ് ബോർഡുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
മുസ്ലിം ലീഗ്, സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. വിവിധ മുസ്ളിം സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് റദ്ദാക്കൽ ബിൽ കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. ബിൽ പ്രായോഗികമല്ലെന്ന് അവതരണവേളയിൽ തന്നെ പറഞ്ഞിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സൂചിപ്പിച്ചു. ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാതെ പ്രത്യേക റിക്രൂട്ട് മെന്റ് ബോർഡിന് വിട്ടത് അന്നത്തെ പ്രതിപക്ഷാഭിപ്രായം മാനിച്ചാണ്. വഖഫ് നിയമങ്ങളിലും അതേ മാതൃക സ്വീകരിക്കണമെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. അന്ന് അത് സർക്കാർ കേട്ടില്ല. ഇപ്പോൾ നിയമം പിൻവലിക്കാൻ എടുത്ത തീരുമാനം ഉചിതവും സ്വീകാര്യവുമാണെന്ന് സതീശൻ പറഞ്ഞു.
സഭയിൽ ഇതുസംബന്ധിച്ച സബ്മിഷന് നൽകിയ മറുപടിയിൽ വഖഫ് നിയമഭേദഗതി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നതാണെന്നും അത് പാലിക്കപ്പെട്ടതിനെ സ്വാഗതം ചെയ്യുന്നതായും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിർദ്ദേശം സ്വീകരിക്കുന്നത് ഒരുകുറച്ചിലായി കാണേണ്ടതില്ല. വലിയ ആലോചനയൊന്നുമില്ലാതെ കൊണ്ടുവന്ന ബില്ലായിരുന്നു അതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാൽ, പ്രതിപക്ഷം നിയമഭേദഗതിയെ എതിർത്തിരുന്നില്ലെന്നും നിലവിലെ വഖഫ് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നുമാത്രമാണ് ലീഗും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നതെന്നും മന്ത്രി മറുപടി നൽകി. പൂക്കോയതങ്ങളും മുജാഹിദീൻ നേതാക്കളുമുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം പറഞ്ഞിട്ടല്ല നിയമം പിൻവലിക്കുന്നതെന്ന് വരുത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വി. ഡി. സതീശൻ പ്രതികരിച്ചു. എന്നാൽ, ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ പരിഗണിച്ചാണ് നിയമം പിൻവലിക്കുന്നതെന്നും സർക്കാരിന് ദുരഭിമാനമില്ലെന്നും പാർലമെന്ററി കാര്യമന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
2016 ജൂലായ് 19നാണ് വഖഫ് ബോർഡ് യോഗം ഒഴിവുവരുന്ന തസ്തികകളിലേക്കു പി.എസ്.സി മുഖേനെ നിയമനം നടത്താൻ തത്വത്തിൽ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കുകയായിരുന്നു. എന്നാൽ, നിയമം ഉതുവരെ നടപ്പിലാക്കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |