കൊല്ലം: കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാതയെ സാമ്പത്തിക ഇടനാഴിയാക്കി മാറ്റുന്ന പദ്ധതിയിൽ ആക്കുളം മുതൽ കൊല്ലത്തെ അഷ്ടമുടി കായൽ വരെയുള്ള റീച്ചിന്റെ വികസനത്തിന് കരട് രൂപരേഖയായി. വിവിധ സൗകര്യങ്ങൾ സജ്ജമാക്കാൻ 58 കിലോമീറ്ററിനുള്ളിൽ ജലപാതയുടെ തീരത്ത് 70.7 ഏക്കർ ഭൂമി 61.58 കോടി ചെലവിൽ ഏറ്റെടുക്കാനും തത്വത്തിൽ ഭരണാനുമതിയായി. തീരങ്ങളിൽ പുതിയ വാണിജ്യ, വ്യവസായ സംരംഭങ്ങൾ വളരുന്ന തരത്തിൽ ജലപാതയിലൂടെ യാത്രാ സർവീസ്, ചരക്ക് നീക്കം, വിനോദ സഞ്ചാരം എന്നിവ വ്യാപകമാക്കുകയാണ് സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ലക്ഷ്യം. എച്ച്.എൽ.എല്ലാണ് കരട് രൂപരേഖ തയ്യാറാക്കിയത്. നിർവഹണ ഏജൻസിയായ കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ കരട് രേഖ പരിശോധിച്ച് അന്തിമമാക്കും. ആകെ ചെലവിന്റെ പകുതിയെങ്കിലും കിഫ്ബി വഹിക്കും. ബാക്കിതുക സ്വകാര്യ നിക്ഷേപത്തിലൂടെ കണ്ടെത്താനാണ് ആലോചന.
ജലപാതയുളെ നീളം - 616 കിലോ മീറ്റർ
നിർമ്മാണം - 13 റീച്ചുകളായി
കരട് രൂപരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ
ഫോസിൽ ഇന്ധനം ഒഴിവാക്കാൻ ജലപാതയുടെ തീരത്ത് ഹൈഡ്രജൻ, സോളാർ പ്ലാന്റുകൾ.
ബോട്ട് നിർമ്മാണ അറ്റകുറ്റപ്പണി കേന്ദ്രം, ബോട്ട് ജെട്ടികൾ, ചരക്ക് ടെർമിനലുകൾ.
ഖരമാലിന്യ- കയർ സംസ്കരണ കേന്ദ്രങ്ങൾ, നടപ്പാത.
ഇടവയിൽ അഗ്രി ടൂറിസം.
മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനും പെരുമാതുറയിൽ ഫിഷ് പാർക്ക്.
വർക്കല ചിലക്കൂർ തുരപ്പിൽ വിനോദബോട്ട് സർവീസ്.
കഴക്കൂട്ടം ടെക്നോപാർക്കിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തി സംരംഭകർക്കും പ്രൊഫഷണലുകൾക്കും യോഗം ചേരാനുള്ള കൺവെൻഷൻ കേന്ദ്രങ്ങൾ സഹിതം കഠിനംകുളത്ത് മൈസ് ടൂറിസം.
വാമനപുരം പുഴ അഞ്ചുതെങ്ങ് കായലിൽ ചേരുന്ന ഗോൾഡൻ ഐലന്റിൽ വിവിധ കലാരൂപങ്ങളുടെ പ്രദർശനം സഹിതമുള്ള കൾച്ചറൽ ടൂറിസം.
ജലപാതയോട് ചേർന്ന് റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുമുള്ള പരവൂരിൽ വൈറ്റില മോഡൽ മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്ബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |