ചാലക്കുടി: ഏംഗൽസ് ഒരു രക്തഹാരം അങ്ങോട്ട്, ഇട്ടു. പകരം ബിസ്മിത ഒരു രക്തഹാരം ഇങ്ങോട്ടും... ഹാരം എടുത്ത് നൽകി ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ മുഖ്യകാർമ്മികനായി. സാക്ഷികളും സഹായികളുമായി ഹോചിമിനും മാർക്‌സും, വരന്റെ സഹോദരൻ ലെനിനും.
അതിരപ്പിള്ളി അരൂർമുഴി കമ്മ്യൂണിറ്റി ഹാളിലെ മതത്തിന്റെ വേലിക്കെട്ടുകളില്ലാത്ത കല്യാണം എല്ലാം കൊണ്ടും പാർട്ടിമയം. ഗൾഫിൽ ജോലി ചെയ്യുന്ന മാർക്‌സ് നാട്ടിലെത്തിയത് തന്നെ സഖാവ് ഏംഗൽസിന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. മതപരമായ ചടങ്ങുകളില്ലാതെ മകളെ സുമംഗലിയാക്കാൻ അങ്കമാലി തുറവൂരിലെ വള്ളിക്കാടൻ സേവ്യർ ബിന്ദു ദമ്പതികൾക്ക് നൂറ് വട്ടം സമ്മതമായിരുന്നു. പാർട്ടി അനുഭാവികളാണ് വധുവിന്റെയും കുടുംബം. മൂന്നാർ ഹൈഡൽ ടൂറിസം സൂപർവൈസറാണ് വരൻ ഏംഗൽസ്. സി.പി.എമ്മിന്റെ അതിരപ്പിള്ളി ലോക്കൽ കമ്മിറ്റിയംഗവുമാണ്. അതിനാൽ വിവാഹക്കുറിയിലെ ക്ഷണിതാവ് തന്നെ അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി കെ.എസ്. സതീഷ് കുമാറായിരുന്നു. സി.പി.എം അനുഭാവിയായ കറുകുറ്റിക്കാരൻ തോമസ് തന്റെ മക്കൾക്ക് ഏംഗൽസ്, ലെനിൻ എന്ന് പേരിട്ടത്, സുഹൃത്തിന്റെ പാത പിന്തുടർന്നായിരുന്നു. സുഹൃത്ത് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന മുണ്ടൻമാണി ഔസേപ്പിന്റെ മക്കളാണ് മാർക്‌സും ഹോചിമിനും. ഇവരായിരുന്നു തോമസിന്റെ മാതൃക. ഈ മക്കളും പിതാക്കന്മാരുമെല്ലാം സി.പി.എം പ്രവർത്തകരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |