തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ ചട്ടത്തിന് നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി. നേരത്തെ നിയമവകുപ്പ് അംഗീകാരം നൽകിയിരുന്നെങ്കിലും പുതിയ ചട്ടങ്ങൾ തയ്യാറാക്കുമ്പോൾ സബ്ജക്ട് കമ്മിറ്റിയെ അറിയിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. വൈകാതെ എക്സൈസ് കമ്മിഷണർ ഉത്തരവിറക്കും. കേരളത്തിൽ നിലവിൽ വൈൻ നിർമ്മാണ യൂണിറ്റുകളില്ല.
പൈനാപ്പിൾ, ചക്ക തുടങ്ങിയവയിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ജാതിക്കയുടെ തോടിൽ നിന്നുള്ള ഉത്പാദനവും പരിഗണിക്കും. നിർമ്മാണ യൂണിറ്റുകൾക്ക് മൂന്ന് വർഷമാണ് ലൈസൻസ് കാലാവധി. വാർഷിക ഫീസ് 50,000 രൂപ. ബോട്ട്ലിംഗ് ലൈസൻസിന് 5000 രൂപ.
എക്‌സൈസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കൃഷി വകുപ്പ് അസി. ഡയറക്ടർ ചെയർമാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മിഷണർ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്‌പെക്ടർ എന്നിവർ അംഗങ്ങളായ കമ്മിറ്റി ശുപാർശ ചെയ്താലേ ലൈസൻസ് ലഭിക്കൂ. ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |