കോട്ടയം: ജീപ്പ് റേസിംഗ് നടത്തിയും ജീവിക്കാനായി ടാക്സി ഓടിച്ചും സ്റ്രിയറിംഗ് വീലിനെ വരുതിയിലാക്കിയ കുറുപ്പന്തറ മേമുറി പാലപ്പറമ്പിൽ ദീപാ മോഹനൻ (42) രോഗികളുടെ ജീവൻകാക്കാൻ ഇനി ആംബുലൻസിന്റെ വളയം പിടിക്കും. സംസ്ഥാനത്ത് 108 ആംബുലൻസിലെ ആദ്യ വനിതാ ഡ്രൈവറായി ദീപ ഇന്ന് ചുമതലയേൽക്കും. ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപികയുടേയും ടാക്സി ഡ്രൈവറുടേയുമൊക്കെ കുപ്പായം ധരിച്ച് ജീവിത പ്രതിസന്ധികളെ ടോപ്പ് ഗിയറിൽ തരണം ചെയ്തതിന്റെ ആത്മവിശ്വാസമാണ് കരുത്ത്.
മന്ത്രി വീണാജോർജിന്റെ ഇടപെടലിലാണ് ദീപ പുതിയ ചുമതലയിലേക്ക് കടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും പൂർത്തിയാക്കി. വനിതാ ദിനമായ ഇന്നുരാവിലെ 10.45ന് സെക്രട്ടേറിയറ്ര് അനക്‌സ് രണ്ടിന്റെ മുൻവശത്ത് മന്ത്രി വീണാ ജോർജ് ദീപയ്ക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറും.
ദീപയുടെ മനസിൽ വണ്ടിക്കമ്പം ഹോൺ മുഴക്കിയത് കുട്ടിക്കാലത്താണ്. ആദ്യം ടൂവീലർ പഠിച്ചു. വിവാഹശേഷം കാറും ബസുമൊക്കെ ഓടിക്കാനും. ബിസിനസുകാരനായിരുന്ന ഭർത്താവ് മോഹനനെ അസുഖം കീഴടക്കിയതോടെ സാമ്പത്തിക നില പരുങ്ങലിലായി. പിടിച്ചുനിൽക്കാൻ ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചു. ഭർത്താവിന്റെ ചികിത്സാചെലവു കൂടിയതോടെ ടാക്‌സി ഡ്രൈവറായും ജോലി നോക്കി.
2016ൽ കുറുപ്പന്തറയിലേക്ക് താമസം മാറിയതോടെയാണ് സ്വപ്നങ്ങൾക്ക് ചിറകുമുളച്ചത്. സ്ത്രീകൾക്ക് മാത്രമുള്ള മോട്ടോർ ഏഞ്ചൽ എന്ന ടൂവീലർ റൈഡിംഗ് ഗ്രൂപ്പിൽ അംഗമായി. പിന്നീട് 'ഡൊമിനാ 400' എന്ന ടൂവീലർ വാങ്ങി റൈഡിംഗിലേക്ക് തിരിഞ്ഞു. 2021ൽ അതിൽ ലഡാക്കിലും പോയി. 2019ൽ ഗ്രൂപ്പിലെ ഒരംഗത്തിന്റെ മഹീന്ദ്ര ജീപ്പിലാണ് ഓഫ് റോഡ് റേസിംഗിലേക്ക് കടന്നത്. മുൻപരിചയമില്ലെങ്കിലും മത്സരിച്ച് 'കുന്നംകുളം ബി12' എന്ന ഇവന്റിൽ വിജയിച്ചു. മകൻ ദീപക്കും അമ്മയ്ക്ക് പൂർണ പിന്തുണ നൽകുന്നു.
''
ഏതൊരു തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകൾക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കണം.
-ദീപാ മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |