തിരുവനന്തപുരം : തലസ്ഥാനത്ത് ഒരുവയസും 10മാസവും പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേരിൽക്കൂടി സിക്ക വൈറസ് കണ്ടെത്തി. 46 വയസുള്ള പുരുഷനും 29 വയസുള്ള ആരോഗ്യപ്രവർത്തകയുമാണ് മറ്റു രണ്ടുപേർ. ഇതോടെ സംസ്ഥാനത്ത് 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ രോഗം കണ്ടെത്തിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തിയതാണ് കുഞ്ഞും 40കാരനും. ആരോഗ്യപ്രവർത്തക ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം ഈ ആശുപത്രിയിലെ 13 ജീവനക്കാർക്ക് രോഗം കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നു കോയമ്പത്തൂർ ലാബിൽ അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടു സാമ്പിളുകളിലാണ് മൂന്ന് എണ്ണം പോസിറ്റീവായത്.
സംസ്ഥാനത്ത് ആദ്യമായി 24കാരിയായ ഗർഭിണിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സിക്കയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച ആറംഗ സംഘം ആരോഗ്യവകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തി. രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി സന്ദർശിച്ചു. ആദ്യ കേസ് കണ്ടെത്തിയ യുവതിയുടെ സ്വദേശമായ പാറശാലയിലും അവർ താമസിച്ചിരുന്ന നന്തൻകോടും സന്ദർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ളവരുമായി ഓൺലൈനിലൂടെയാണ് കൂടിക്കാഴ്ച നടത്തിയത്. സംഘം ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസിലെത്തി വിശദമായ ചർച്ച നടത്തും.
ഫലമറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട, സിക്ക പരിശോധന ഇന്നുമുതൽ കേരളത്തിൽ,
നാലു ലാബുകളിലായി 2100പരിശോധനാ കിറ്റുകളെത്തി
തിരുവനന്തപുരം: സിക്ക വൈറസ് സാന്നിദ്ധ്യം കണ്ടെെത്താനുള്ള പരിശോധന സംസ്ഥാനത്ത് ഇന്നു മുതൽ ആരംഭിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബുകളെയാണ് ആശ്രയിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ആലപ്പുഴ മെഡിക്കൽ കോളേജ് വളപ്പിലെ എൻ.ഐ.വി യൂണിറ്റിലുമാണ് പരിശോധന നടക്കുക. ഫലമറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട.
ആലപ്പുഴ എൻ.ഐ.വിയിൽ പരിശോധന ആരംഭിച്ചു. മറ്റ് മൂന്നിടങ്ങളിൽ ആദ്യമായാണ് സിക്ക പരിശോധന നടക്കുന്നത്. 2100 പി.സി.ആർ. കിറ്റുകൾ പൂനെ എൻ.ഐ.വിയിൽ നിന്നും എത്തിച്ചു. തിരുവനന്തപുരം 1000, തൃശൂർ 300, കോഴിക്കോട് 300, ആലപ്പുഴ എൻ.ഐ.വി. 500 എന്നിങ്ങനെയാണ് കിറ്റുകൾ ലഭിച്ചത്.
ഫലമറിയാൻ എട്ട് മണിക്കൂർ
ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് സിക്ക സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം സാമ്പിളുകൾ ഉപയോഗിച്ച് പരിശോധന നടത്താം . രക്ത പരിശോധന നടത്താനാണ് പൂന എൻ.ഐ.വിയിൽ നിന്നുള്ള നിർദ്ദേശം. 5 എം.എൽ രക്തം ശേഖരിച്ച് അതിൽ നിന്നു സിറം വേർതിരിച്ചാണ് പരിശോധന. തുടക്കത്തിൽ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂർ വേണം.
കൂടുതൽ ലാബുകൾ
മെഡിക്കൽ കോളേജുകൾക്ക് പുറമേ പബ്ലിക് ഹെൽത്ത് ലാബിലും സിക്ക പരിശോധനയ്ക്ക് സംവിധാനമൊരുങ്ങുന്നു. സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ. പരിശോധന നടത്താൻ കഴിയുന്ന 27 സർക്കാർ ലാബുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് കിറ്റുകൾ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ എല്ലാ ലാബുകളിലും സിക്ക പരിശോധന നടത്താനാണ് തീരുമാനം.
'സിക്ക വൈറസ് പ്രതിരോധം ഊർജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗർഭിണികളെ പരിശോധനയ്ക്ക് വിധേയമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകി.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
സിക പ്രതിരോധിക്കാൻ ഡ്രൈഡേ ആചരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് കൊതുകുകൾ പരത്തുന്ന സിക വൈറസ് രോഗം പ്രതിരോധിക്കാൻ വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കാൻ ആഴ്ചയിലൊരു ദിവസം എല്ലാ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ ഈഡിസ് ഈജിപ്തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണ്. സിക രോഗം ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിൻെറ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യത്തിന് സാദ്ധ്യതയുണ്ട്.അപൂർവമായി സുഷുമ്ന നാഡിയെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം സിക രോഗികളിൽ കണ്ടിട്ടുണ്ട്. കേരളത്തിൽ സിക കണ്ടെത്തിയ വനിത പ്രസവിച്ച കുട്ടിയിൽ ആരോഗ്യ പ്രശ്നമൊന്നും ഇല്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. കൊതുക് പെറ്റ് പെരുകാൻ സാദ്ധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കണം.
വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകൾ വീട്ടിലേക്ക് കടന്ന് കടിക്കുന്നത്. വൈകിട്ടു മുതൽ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടണം. തുറന്നിട്ടാൽ കൊതുകുവല ഉപയോഗിച്ച് മറയ്ക്കണം.
പ്രാണീജന്യ രോഗനിയന്ത്രണത്തിന് വെക്ടർ കൺട്രോൾ യൂണിറ്റുകൾ കൂടുതൽ ശക്തമാക്കും. ചേർത്തലയിലും കോഴിക്കോട്ടുമുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന്റെയും സഹായവും കൊതുക് നിയന്ത്രണത്തിന് പ്രയോജനപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |