തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഒപ്പം നിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ കൂടുതൽ പ്രതിബദ്ധത കാണിക്കണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം സ്‌പാർക്ക് വഴി വിതരണം ചെയ്യുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയിലെ ധനകാര്യ മാനേജ്മെന്റ് ശക്തമാക്കുകയാണ് സർക്കാർ നയം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ആരെയും പിരിച്ച് വിടില്ല. മുടങ്ങിക്കിടന്ന ശമ്പള പരിഷ്കരണ ചർച്ച വേഗത്തിൽ പൂർത്തിയാക്കി കരാർ ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു.
സി.എം.ഡി ബിജുപ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരിയിലെ ജീവനക്കാരൻ ജിനു ബാനർജിക്ക് മന്ത്രി സ്‌പാർക്ക് ഡേറ്റ് ഷീറ്റും, തിരുവനന്തപുരം സെൻട്രലിലെ ജീവനക്കാരൻ ആർ. റെജികുമാറിന് സി.എം.ഡി പേ സ്ലിപ്പും നൽകി.
എക്സിക്യുട്ടീവ് ഡയറക്ടർമാരായ മുഹമ്മദ് അൻസാരി, ആർ. ചന്ദ്രബാബു, ജനറൽ മാനേജർ ആനന്ദകുമാരി.എസ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ സയന്റിസ്റ്റ് ജയകുമാർ ജി. സ്പാർക്ക് മാനേജർ ഗിരീഷ് പറക്കോട്, കെ.എസ്.ആർ.ടി.എ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ, ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ, കെ.എസ്.ടി.ഇ.എസ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |