തിരുവനന്തപുരം: ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായിരിക്കെ, സംവരണവുമായി ബന്ധമില്ലാത്ത കേസിൽ സംവരണ വിരുദ്ധ വിധി പറഞ്ഞ ജസ്റ്റിസ് ജംഷാദ് ബി. പർദിവാലയെ സുപ്രീംകോടതി ജഡ്‌ജിയാക്കിയപ്പോൾ അർഹതയുണ്ടായിട്ടും പട്ടികജാതിയിൽ പെട്ട കേരളഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ സുപ്രീംകോടതിയിലേക്ക് ഉയർത്താതെ തഴഞ്ഞെന്ന് മദ്രാസ് ഹൈക്കോടതി മുൻ ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു.
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ വിരുദ്ധ വിധിയുടെ പേരിൽ ജസ്റ്റിസ് ജംഷാദ് ബി. പർദിവാലയെ നീക്കാൻ 58 എം.പിമാർ ഒപ്പിട്ട പ്രസ്താവന പാർലമെന്റിന്റെ പരിഗണനയിലിരിക്കെയാണ് അദ്ദേഹത്തെ സുപ്രീംകോടതി ജഡ്‌ജിയാക്കിയത്. ജസ്റ്റിസ് പർദിവാല സീനിയർ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിട്ടില്ല. എന്നിട്ടും സുപ്രീംകോടതി ജഡ്‌ജിയാക്കി. ജുഡിഷ്യൽ സർവീസിൽ സീനിയറായ, ഹൈക്കോടതി ജഡ്‌ജിയെന്ന നിലയിൽ പതിനാറ് വർഷത്തെ പരിചയമുള്ള, രണ്ടര വർഷമായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ്. മണികുമാറിനെ പരിഗണിച്ചില്ല. സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ 34 തസ്തികകളും നികത്തിയതോടെ, പട്ടികജാതിക്കാരനായ എസ്. മണികുമാർ ഇനി നിയമിക്കപ്പെടില്ല. എന്നാൽ ജസ്റ്റിസ് പർദിവാല 2023 മുതൽ രണ്ട് വർഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസാവും.
മർദ്ദിത ജാതിക്കാർ തഴയപ്പെടുന്നതിനെ പറ്റി ചോദ്യമുയരുമ്പോഴെല്ലാം യോഗ്യതയുള്ളവർ വരുമ്പോൾ പരിഗണിക്കാമെന്നാകും മറുപടി. ഇപ്പോൾ യോഗ്യതയുള്ളവരുണ്ടായിട്ടും പരിഗണിച്ചില്ല.
സാമൂഹ്യ നീതിക്ക് വിരുദ്ധം
സംവരണം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു, സംവരണം രാജ്യത്ത് അനൈക്യമുണ്ടാക്കി, ഏഴ് ഭരണഘടനാ ഭേദഗതികളിലൂടെ സംവരണം നീട്ടി എന്നൊക്കെയാണ് ജസ്റ്റിസ് പർദിവാലയുടെ വിവാദ വിധിയിൽ പറഞ്ഞത്. സാമൂഹ്യനീതിക്ക് വിരുദ്ധമായ വിധിയായിരുന്നു ഇത്. ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഒരാളിൽ നിന്നാണ് ഈ വിധിയുണ്ടായത്. അഭിഭാഷകരും ജഡ്ജിമാരും ഒന്നും മിണ്ടിയില്ല. വിധി സ്വന്തം ഉയർച്ചയ്ക്ക് തടസമാകുമെന്ന് കണ്ട ജസ്റ്റിസ് പർദിവാല സ്വമേധയാ ഇറക്കിയ ഉത്തരവിലൂടെ വിവാദ ഖണ്ഡിക നീക്കിയതായി പിന്നീട് വിധിച്ചു. കോടതിയിൽ ഒരിക്കൽ വിധിച്ച ഏത് ഉത്തരവും നീക്കം ചെയ്യപ്പെടാതെ രേഖകളിൽ കാണുമെന്നും ജസ്റ്റിസ് കെ. ചന്ദ്രു ചൂണ്ടിക്കാട്ടി.
എ.കെ.ജി ഹാളിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാധാകൃഷ്ണൻ, പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്, പ്രസിഡന്റ് എസ്. അജയകുമാർ, എം. വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
സൂര്യ നായകനായ 'ജയ് ഭീം' സിനിമ, ഇരുളർ എന്ന ആദിവാസിവിഭാഗത്തിന്റെ അവകാശങ്ങൾ ലംഘിക്കുന്നതിനെതിരായ ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് ശ്രദ്ധേയമായിരുന്നു. സിനിമ ചർച്ചയായ ശേഷം ജസ്റ്റിസ് ചന്ദ്രു ആദ്യമായാണ് തിരുവനന്തപുരത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |