കൊച്ചി: ഐ.എൻ.ടി.യു.സി സംസ്ഥാന കൗൺസിൽ യോഗത്തിൽ തിരഞ്ഞെടുപ്പു നടത്തുന്നതും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതും എറണാകുളം മുനിസിഫ് കോടതി തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെ എതിർ സ്ഥാനാർത്ഥി കെ. ധർമ്മരാജനും കെ.വി. ലോറൻസും നൽകിയ പരാതിയിലാണിത്. സംഘടനയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ എതിർ സ്ഥാനാർത്ഥിയില്ലെന്ന കാരണത്താൽ റിട്ടേണിംഗ് ഓഫീസർ കഴിഞ്ഞ ജനുവരി 22നു വിജയിയായി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ധർമ്മരാജൻ നൽകിയ പത്രിക ക്രമക്കേടു കാട്ടി തള്ളിയെന്നും വോട്ടർ പട്ടികയിൽ കൃത്രിമമായി നിരവധിപ്പേരെ ചേർത്ത് ചന്ദ്രശേഖരനു ജയിക്കാൻ റിട്ടേണിംഗ് ഓഫീസർ കൂട്ടുനിന്നെന്നുമാണ് ഹർജിക്കാരുടെ ആരോപണം.
ധർമ്മരാജന്റെ പത്രികയിൽ പിന്തുണച്ച എം.എ. ജോസഫിന്റെ വോട്ടർ പട്ടികയിലെ ക്രമനമ്പർ തിരുത്തി ക്രമക്കേടു കാണിച്ചെന്നായിരുന്നു പരാതി. നിയമപ്രകാരം സംഘടനയുടെ ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർത്താണ് വിജയിയെ പ്രഖ്യാപിക്കേണ്ടതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കോടതിയുത്തരവിനു വിരുദ്ധമായി സമ്മേളനം നടത്തി സംസ്ഥാന പ്രതിനിധികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്താൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് കെ. ധർമ്മരാജൻ, കെ.വി. ലോറൻസ്, എ. ഷാജഹാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കശുഅണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടുന്ന ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതിയിൽ കേസുണ്ടെന്നും ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |