തിരുവനന്തപുരം: കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി എൽ.ഡി.എഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ, ഇന്നലെ നടന്ന വോട്ടെടുപ്പിൽ 137 എം.എൽ.എമാർ പോൾ ചെയ്തതിൽ 96 പേർ ജോസിനും, 40 പേർ യു.ഡി.എഫിലെ ഡോ. ശൂരനാട് രാജശേഖരനും വോട്ട് രേഖപ്പെടുത്തി. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി. സി.പി.എമ്മിൽ നിന്ന് ടി.പി. രാമകൃഷ്ണനും പി. മമ്മിക്കുട്ടിയും കോൺഗ്രസിൽ നിന്ന് പി.ടി. തോമസും അസുഖ ബാധിതരായതിനാൽ വോട്ട് ചെയ്യാനെത്തിയില്ല. മുന്നണികൾ എം.എൽ.എമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അസുഖബാധിതരായ മൂന്ന് പേരും അവധി നൽകിയിരുന്നു. ടി.പി. രാമകൃഷ്ണനും മമ്മിക്കുട്ടിയും കൊവിഡ് ബാധിച്ചതിനാലാണ് എത്താതിരുന്നത്. ശാരീരികാസ്വാസ്ഥ്യം കാരണം പി.ടി. തോമസ് ചികിത്സയിലാണ്.
99 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള ഇടതുമുന്നണി തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നുറപ്പായിരുന്നു. രാഷ്ട്രീയ പോരാട്ടമെന്ന നിലയിലാണ് യു.ഡി.എഫ് മത്സരിച്ചത്. 2018ൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അംഗമായി രാജ്യസഭയിലെത്തിയ ജോസ് കെ.മാണി, പിന്നീട് യു.ഡി.എഫിൽ നിന്നിടഞ്ഞ് ഇടതുപാളയത്തിലെത്തിയതോടെ അംഗത്വം രാജിവച്ചു. ആ ഒഴിവിലേക്കാണിപ്പോൾ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2024വരെയാണ് കാലാവധിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |