തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ജനങ്ങളിലെത്താതിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മാദ്ധ്യമ വിലക്കിന് പിന്നിലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇടതുപക്ഷത്തിന്റെ കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാദ്ധ്യമങ്ങൾക്കുള്ളത്. അതേ മാദ്ധ്യമങ്ങളെ നിയമസഭയിൽ എൽ.ഡി.എഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്.
മാദ്ധ്യമ താരാട്ടുപാട്ടിലൂടെ വളർന്ന ജനവിരുദ്ധ പ്രസ്ഥാനമാണ് സി.പി.എം. ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും മാദ്ധ്യമങ്ങൾ വേട്ടയാടിയിട്ടുണ്ട്. പിണറായിയെ ജനകീയനാക്കി വെളുപ്പിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിച്ചതും ഇടതുമാദ്ധ്യമങ്ങളാണ്.
അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യം ചോദിക്കാൻ മാദ്ധ്യമങ്ങൾ ഭയന്നു വിറച്ചതിന്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിന്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും മാദ്ധ്യമ ധർമ്മം നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |