തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും.കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സി.പി.എം നേതാക്കളും.എ.കെ.ജി സെന്ററിലെ പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജൻ. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച ഇ.പി. ജയരാജന് സംരക്ഷണവും കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്നവരെ പ്രതിയാക്കുകയുമാണ് മുഖ്യമന്ത്രിയുടെ പൊലീസ്.സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചെന്നും പാലക്കാട് സി.പി.എം പ്രവർത്തകനായ ഷാജഹാൻ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ അതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു.
കാപ്പ ചുമത്തിയാൽ നേരിടും: പ്രതിപക്ഷനേതാവ്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള തീരുമാനത്തെ നേരിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.ഫർസീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയ 12 കേസുകളിൽ പലതും അവസാനിച്ചു.സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകൾക്കും കാൽ വെട്ടിയവർക്കുമെതിരെ കാപ്പ ചുമത്താൻ തയാറാകാത്തവർ കോൺഗ്രസിനെതിരെ വന്നാൽ അതേ ശക്തിയിൽ പ്രതിരോധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |