തിരുവനന്തപുരം: രാജ്യത്തെ വനിതാ സാമാജികരുടെ സമ്മേളനത്തിൽ താരമായി ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി. നീല സാരിയുടുത്താണ് കനിമൊഴി എത്തിയത്. മലയാളത്തിലായിരുന്നു പ്രസംഗത്തിന്റെ തുടക്കം. നിയമസഭാ ലോഞ്ചിൽ നടന്ന സമ്മേളനത്തിൽ കനിമൊഴിയുടെ പേരുപറഞ്ഞപ്പോഴെല്ലാം കരഘോഷമുയർന്നു.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീരവനിത അക്കാമ്മ ചെറിയാനെ അനുസ്മരിച്ചും സ്ത്രീകളെ ബഹുമാനിക്കുന്നതിനും വനിതാ ശാക്തീകരണത്തിനും കേരളത്തിന് നന്ദി പറഞ്ഞുമായിരുന്നു കനിമൊഴിയുടെ പ്രസംഗം. സ്ത്രീകളുടെ ആയുധം നിശബ്ദതയല്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് അവകാശത്തിനായി ശബ്ദമുയർത്തണമെന്നും ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യത്തിന് 75വർഷമായെങ്കിലും എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ഭരണഘടനാപരമായ തുല്യഅവസരം, തുല്യനീതി, സാമ്പത്തിക അവസരങ്ങൾ എന്നിവ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. നിയമനിർമ്മാണ സഭകളിൽ വനിതാ പങ്കാളിത്തം 9ശതമാനത്തിൽ താഴെ. ലോക്സഭയിൽ 15.3, രാജ്യസഭയിൽ 12, സംസ്ഥാന നിയമസഭകളിൽ 9-10%. നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ ശബ്ദം മുഴങ്ങുന്നില്ല. സ്ത്രീകൾക്കു വേണ്ടി നിയമങ്ങളുണ്ടാക്കുന്നത് പുരുഷന്മാരാണ്. മുത്തലാക്ക് അടക്കം മറ്റു ബില്ലുകൾ പാസാക്കിയെങ്കിലും വനിതാസംവരണ ബിൽ പാസായില്ല.
ഭർതൃപീഡനത്തെക്കുറിച്ച് താൻ പാർലമെന്റിൽ ചോദ്യമുന്നയിച്ചപ്പോൾ, ഇന്ത്യൻ സംസ്കാരവും പാരമ്പര്യവുമനുസരിച്ച് തെറ്റല്ലെന്നായിരുന്നു മറുപടി. ഇപ്പോൾ ഭർതൃപീഡനം ക്രിമിനൽ കുറ്റമാണെന്ന് കോടതി ഉത്തരവുണ്ടായി. രാഷ്ട്രീയ പ്രവർത്തകരും ജേർണലിസ്റ്റുകളുമടക്കം പൊതുരംഗത്തുള്ള സ്ത്രീകളെ സംരക്ഷിക്കാൻ നിലവിൽ നിയമമില്ല. ഇവരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അപമാനിക്കുന്നത് തടയാൻ നിയമം കൊണ്ടുവരണം. വ്യക്തിഹത്യയാണ് സ്ത്രീകൾക്കെതിരായ ഏറ്റവും വലിയ ആയുധം. സ്ത്രീകളെ വീട്ടിലിരുത്താൻ ഇതൊന്ന് പ്രയോഗിച്ചാൽ മതി. 33 ശതമാനം വനിതാസംവരണബിൽ പാസായാൽ പത്തുവർഷത്തിനകം സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കാനാവുമെന്നും കനിമൊഴി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |