തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ 2016ൽ ഹൈക്കോടതി വളപ്പിൽ ഉണ്ടായ സംഘർഷത്തേയും ലാത്തിച്ചാർജ്ജിനെയും കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന്റെ റിപ്പോർട്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ നടപടി റിപ്പോർട്ട് സഹിതം സമർപ്പിക്കുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ക്രമപ്രശ്‌നമായി സി.ആർ. മഹേഷ് ആണ് വിഷയം ഉന്നയിച്ചത്.
ജുഡിഷ്യൽ എൻക്വയറി നിയമപ്രകാരം ഒരു റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചാൽ ആറുമാസത്തിനകം നടപടി റിപ്പോർട്ട് സഹിതം നിയമസഭയിൽ സമർപ്പിക്കണം. കേരളത്തിൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയ ഒരു അന്വേഷണ കമ്മിഷനാണിത് - 2,77,44,816 രൂപ. 2020 ജൂണ്‍ 30ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സഭയിൽ വച്ചിട്ടില്ല. പല റിപ്പോർട്ടുകളും വയ്ക്കാനായി മാത്രം നിയമസഭ വിളിച്ചു കൂട്ടിയ സർക്കാരിനാണ് ഈ വീഴ്ചയെന്നും മഹേഷ് ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിലെ ശുപാർശകളുടെ പ്രാധാന്യം കണക്കിലെടുത്ത് കൂടുതൽ പരിശോധന ആവശ്യമായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി മറുപടി നൽകി. കൊവിഡും മറ്റും കാരണം അത് പൂർത്തിയായിട്ടില്ല. നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തുടർന്ന് മഹേഷിന്റെ ക്രമപ്രശ്‌നം സ്പീക്കർ തള്ളി.
സഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ സഭ അംഗീകരിച്ചാലേ ആധികാരിക രേഖയായാവൂ എന്ന് എ.പി. അനിൽ കുമാറിന്റെ ക്രമപ്രശ്‌നത്തിന് സ്പീക്കർ എം.ബി.രാജേഷ് റൂളിംഗ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |