തിരുവനന്തപുരം: ഹൈക്കമാൻഡിന് ഇന്നലെ രാവിലെയോടെ കൈമാറിയ കെ.പി.സി.സി ഭാരവാഹിപ്പട്ടികയിൽ വൈസ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തി. ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിലും വർദ്ധന വരുത്തിയെന്നാണ് സൂചന. എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയാണ് ഭാരവാഹികളുടെ എണ്ണം 51ൽ നിലനിറുത്തുന്നത്. ഡൽഹിയിൽ നിന്നുള്ള പ്രഖ്യാപനം ഉടനുണ്ടാവും.
സമീപകാലത്തായി പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന പാലക്കാട്ടെ മുതിർന്ന നേതാവ് എ.വി. ഗോപിനാഥിന്റേതടക്കം പേരുകൾ ഭാരവാഹി പട്ടികയിലുള്ളതായി സൂചനയുണ്ട്. കെ. മോഹൻകുമാർ, കെ. ശിവദാസൻ നായർ, വി.പി. സജീന്ദ്രൻ, രമണി പി. നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന തുടങ്ങിയവരുടെ പേരുകളും പ്രചരിക്കുന്നു.
സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാരെ നിർവാഹകസമിതിയിൽ പ്രത്യേക ക്ഷണിതാക്കളാക്കും.അവരെ തൽക്കാലം ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ട, അഞ്ച് വർഷം ഭാരവാഹിത്വം വഹിച്ചവരെ മാറ്റിനിറുത്തുക തുടങ്ങിയ മാനദണ്ഡങ്ങളാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇതിൽ നേരിയ ഇളവ് നൽകണമെന്ന നിർദ്ദേശം ഡൽഹി ചർച്ചയിൽ
ഉയർന്നെങ്കിലും, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നേതാക്കൾ തമ്മിലുണ്ടായ കൂടിയാലോചനയിൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതേസമയം, ലിസ്റ്റ് ചോദിച്ചപ്പോൾ നൽകിയതല്ലാതെ, തങ്ങളുടെ സമ്മർദ്ദത്തിൽ പട്ടിക വൈകിയെന്ന പ്രചരണം തെറ്റാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |