തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. 280 അംഗ പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ അവതരിപ്പിച്ച ശേഷമാവും പ്രഖ്യാപനം.
പുതിയ പട്ടികയിൽ 40 ശതമാനം പുതുമുഖങ്ങളാണെന്ന് സൂചനയുണ്ട്. വനിതാ പ്രാതിനിദ്ധ്യവും കൂടിയേക്കും. തിരുവനന്തപുരം ജില്ലയിൽ നിന്ന് മുൻ ഡി.സി.സി പ്രസിഡന്റുമാരായ വി.എസ്.ശിവകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവരും ചെമ്പഴന്തി അനിൽ , വിതുര ശശി തുടങ്ങിയവരും ഉൾപ്പെടുമെന്നറിയുന്നു. ആദ്യം അയച്ച പട്ടിക പരാതികളെ തുടർന്ന് തള്ളിയിരുന്നു. പരാതികൾ പരിഹരിച്ചും എല്ലാ ഗ്രൂപ്പുകളെയും പരമാവധി തൃപ്തിപ്പെടുത്തിയും അയച്ച പട്ടികയാണ് അംഗീകരിച്ചത്. വിവിധ ജില്ലകളിൽ നിന്ന് 75 ഓളം പുതുമുഖങ്ങൾ വന്നേക്കും. മിക്കവാറും ഭാരത് ജോഡോ യാത്ര തലസ്ഥാന ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാവും പട്ടിക പുറത്തുവിടുക.
ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച സ്വീകരണം നൽകും: കെ.സുധാകരൻ
രാജ്യം വിഭജിക്കപ്പെടുന്ന കാലത്ത് ഏറെ പ്രസക്തമായ സന്ദേശം നൽകിക്കൊണ്ട്രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നൽകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഇടതുഭരണത്തിന്റെ തെറ്റായ നയങ്ങളെയാണ് ജാഥയിൽ ഉയർത്തിക്കാട്ടുന്നത്. രാജ്യത്ത് ജനാധിപത്യ സംവിധാനം തകരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു യാത്രയുമായി രാഹുൽ ഗാന്ധി കടന്നു വരുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ പാറശാലയിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, യു.ഡി.എഫ് കൺവീനർ എം.എം .ഹസൻ, ഭാരത് ജോഡോ യാത്ര സംസ്ഥാന കോഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എം,പിമാരായ ശശി തരൂർ, അടൂർ പ്രകാശ് , എം. വിൻസന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ ജാഥയെ സ്വീകരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കന്യാകുമാരി മുതൽ യാത്രയെ അനുഗമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |