SignIn
Kerala Kaumudi Online
Friday, 26 April 2024 9.10 AM IST

രമ,ആനി രാജ, മണി പോര്, ഇരുപാർട്ടിക്കും തലവേദന

m

തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരെ മുൻമന്ത്രി എം.എം. മണി നടത്തിയ അധിക്ഷേപ പ്രസംഗത്തെ ചൊല്ലിയുയർന്ന രാഷ്ട്രീയവിവാദം മണിയും സി.പി.ഐ നേതാക്കളും തമ്മിലുള്ള പോരാട്ടമായി വളർന്നതോടെ ഇടതുമുന്നണി അസ്വസ്ഥമായി.

തന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ചതിന് സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരെ മണി ഇന്നലെ നടത്തിയ 'ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ' പ്രയോഗം മറ്റൊരു വിവാദത്തിന് തിരികൊളുത്തി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഡൽഹിയിലല്ലേ ഉണ്ടാക്കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ തിരിച്ചടിച്ചു.

മണിക്കെതിരെ മഹിളാസംഘവും എ.ഐ.വൈ.എഫും രംഗത്തെത്തി.

നിയമസഭാസമ്മേളനം നടക്കവേ ഇടതുമുന്നണിക്കകത്ത് അസ്വാരസ്യമുയർന്നത് വിനയാകുമെന്നുകണ്ട് ഇന്നലെ വൈകിട്ട് മണി സ്വരം മയപ്പെടുത്തി. കെ.കെ.രമയെ അധിക്ഷേപിച്ചിട്ടില്ലെന്നും പാർട്ടിയാവശ്യപ്പെടുന്നതുപോലെ ചെയ്യുമെന്നും മണി പറഞ്ഞു. രമയെ വിധവയെന്ന് വിളിച്ചത് യു.ഡി.എഫാണെന്നും ആരോപിച്ചു.

അതേസമയം, സി.പി.എം നേതാവായ മണിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്യ പ്രതികരണം നടത്തിയ ആനി രാജയോട് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. കേരളത്തിലെ മുന്നണി വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തരുതെന്ന് നേരത്തേ വ്യക്തമാക്കിയിട്ടും അത് തുടരുന്നത് ശരിയല്ലെന്നാണ് നിലപാട്. രമയ്ക്കെതിരായ മണിയുടെ നിയമസഭയിലെ പരാമർശം സ്പീക്കറുടെ നിയന്ത്രണത്തിലായതിനാൽ സ്പീക്കർ കാര്യം തീരുമാനിച്ചോളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ ആവർത്തിച്ചു. മണി നടത്തിയ പരാമർശത്തെ തള്ളിപ്പറയുന്നില്ലെങ്കിലും അതേറ്റുപിടിച്ച് കൂടുതൽ വഷളാക്കേണ്ടെന്നാണ് സി.പി.എമ്മിന്റെയും നിലപാട്.

മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് യു.ഡി.എഫ്. തിങ്കളാഴ്ച നിയമസഭാസമ്മേളനം പുനരാരംഭിക്കുമ്പോൾ പ്രക്ഷോഭം തുടരാനാണ് നീക്കം. അതിനിടയിലുരുത്തിരിയുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കും പ്രതിപക്ഷം ഉറ്രുനോക്കുന്നു. പ്രത്യേകിച്ച് സി.പി.ഐയ്ക്കകത്ത് ഭിന്ന നിലപാടുണ്ടായ സാഹചര്യത്തിൽ.

സ്വർണക്കടത്ത് ചോദ്യം

ഒഴിവാക്കാനുള്ള കളി!

സ്വർണക്കടത്ത് വിഷയത്തിൽ വെള്ളിയാഴ്ച സഭയിലുയരുമായിരുന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകേണ്ടിവരുന്നത് ഒഴിവാക്കാനാണ് രമയ്ക്കെതിരായ പ്രതികരണത്തിൽ എം.എം. മണി മാപ്പ് പറയാതെ പ്രകോപനമുണ്ടാക്കിയതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഇത് സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച രണ്ടാമത്തെ ചോദ്യമായി സഭയിൽ ഉന്നയിക്കപ്പെടേണ്ടിയിരുന്ന ചോദ്യം സ്വർണക്കടത്ത് വിവാദത്തെ ചൊല്ലിയാണ്. ചോദ്യമൊഴിവാക്കണമെന്ന ആവശ്യവുമായി സി.പി.എം നിയമസഭാകക്ഷിയുടെ പേരിൽ സ്പീക്കർക്ക് കത്ത് പോയിരുന്നെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. പ്രതിപക്ഷ നേതാവ് നൽകിയ ഉപക്ഷേപം സ്പീക്കർ റദ്ദാക്കിയതിന്റെ തുടർച്ചയാണിതെന്ന ആരോപണമാണവർ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നിരന്തരം കടുത്ത ആരോപണമുയർത്തുന്ന കെ.കെ. രമയെ നിശ്ശബ്ദയാക്കാനുള്ള നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MMMANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.