
തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തിന്റെ ധന പങ്കാളിത്തത്തോടെയാണ് എൻ.എച്ച് 66 പൂർത്തിയാക്കുന്നത്. ദേശീയപാത അതോറ്റിട്ടിയുടെ കരാർ പൊതുമരാമത്ത് വകുപ്പുമായിട്ടാണ്. എന്നിട്ടും ആ വകുപ്പിനെയും മന്ത്രിയെയും ഒഴിവാക്കിയത് വിചിത്രമാണെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പങ്കെടുപ്പിച്ചത് ഏത് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ്. എൽ.ഡി.എഫ് സർക്കാർ വന്നശേഷമാണ് ദേശീയപാത പദ്ധതി സജീവമായത്. 5580 കോടിയാണ് സംസ്ഥാനം കിഫ്ബി വഴി ചെലവിട്ടത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരിലടക്കം ബി.ജെ.പിയും യു.ഡി.എഫും ചേർന്നാണ് സമരം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ വീഴ്ചമൂലമാണ് പാചകവാതക പ്രതിസന്ധിയുണ്ടായത്. കേന്ദ്രം പ്രതിസന്ധി മുൻകൂട്ടിക്കണ്ട് നടപടിയെടുത്തിരുന്നെങ്കിൽ പെട്ടെന്ന് ക്ഷാമം ഉണ്ടാകുമായിരുന്നില്ല. ഇതിനെതിരെ എൽ.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |