തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.പി.സി.സി നേതൃത്വം ഇന്നും 14നും ചർച്ച നടത്തും. ഡി.സി.സി പ്രസിഡന്റ് നിയമനത്തെത്തുടർന്ന് ഇടഞ്ഞുനിന്ന രണ്ട് നേതാക്കളുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും നടത്തിയ ചർച്ചകളിൽ മഞ്ഞുരുകിയതിന് പിന്നാലെയാണിത്. 30നകം പുനഃസംഘടന പൂർത്തിയാക്കാനാണ് നീക്കം.
നിർവാഹകസമിതി ഉൾപ്പെടെ കെ.പി.സി.സിക്ക് 51 ഭാരവാഹികളാണുണ്ടാവുക. പ്രസിഡന്റും മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരുമായി. ശേഷിക്കുന്നവരിൽ 3 വൈസ് പ്രസിഡന്റുമാരും 15 ജനറൽസെക്രട്ടറിമാരും ട്രഷററും ബാക്കി നിർവാഹകസമിതിയംഗങ്ങളും മതിയെന്നാണ് ധാരണ. സെക്രട്ടറിമാർ പുറമേയായിരിക്കും.
സ്ഥിരം മുഖങ്ങളെയും ഗുരുതര ആരോപണങ്ങൾ നേരിടുന്നവരെയും പുനഃസംഘടനയിൽ നിന്നൊഴിവാക്കുന്നത് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിച്ചവരെയും ഒഴിവാക്കണമെന്ന വാദമുയരുന്നുണ്ടെങ്കിലും ഏകാഭിപ്രായമില്ല. പ്രവർത്തന മികവ്, പൊതുസ്വീകാര്യത എന്നിവയെല്ലാം മാനദണ്ഡങ്ങളാകും. . ഗ്രൂപ്പിന് പകരം മെറിറ്റാണ് മാനദണ്ഡമെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. യുവത്വവും രാഷ്ട്രീയ പരിചയവും പരിഗണിക്കും. ഡി.സി.സി പ്രസിഡന്റ് നിയമനത്തിൽ ഇല്ലാതെ പോയ വനിതാ, ദളിത് പ്രാതിനിദ്ധ്യവും ഉറപ്പാക്കും. രാഷ്ട്രീയകാര്യസമിതിയംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ എന്നിവരുമായും നേതൃത്വം ചർച്ച നടത്തും. പുതിയ ഡി.സി.സി പ്രസിഡന്റുമാർക്കുള്ള ശില്പശാല ഇന്നും നാളെയും നെയ്യാർഡാമിന് സമീപത്തെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
കരുത്തോടെ നേതൃത്വം
പാർട്ടിയിലെയും മുന്നണിയിലെയും അസ്വസ്ഥതകൾക്ക് ചർച്ചകളിലൂടെ ശമനമുണ്ടാക്കാനായതോടെ കോൺഗ്രസിലെ പുതിയ നേതൃത്വം കൂടുതൽ കരുത്താർജിച്ചു. ഹൈക്കമാൻഡ് പ്രതിനിധികളടെ വരവൊഴിവാക്കി, സംസ്ഥാന നേതൃത്വത്തിന്റെ വഴക്കമാർന്ന ഇടപെടലുകളിൽ പ്രശ്നപരിഹാരമായി . വി.ഡി. സതീശൻ- കെ. സുധാകരൻ ടീമിന് പാർട്ടി അണികൾക്കിടയിലും സ്വീകാര്യതയേറി.
മുന്നണിയോഗ ബഹിഷ്കരണമടക്കം പ്രഖ്യാപിച്ച ആർ.എസ്.പിയെ അനുനയിപ്പിച്ചു. മുന്നണിയോഗത്തിൽ ക്രിയാത്മക ഇടപെടലുകളിലൂടെ മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പ്രീതി നേടിയെടുക്കാനുമായി. കാര്യങ്ങൾ ശരിയായ വഴിക്ക് നീങ്ങുന്നുവെന്ന് വിലയിരുത്തുന്ന ഹൈക്കമാൻഡും പുതിയ നേതൃത്വത്തിൽ തൃപ്തരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |