
തിരുവനന്തപുരം : പ്രതിപക്ഷം എതിർത്തിട്ടും തൊണ്ടിമുതൽ മോഷ്ടിച്ച കേസിലെ പ്രതിയായ ആന്റണി രാജുവിനെ പിണറായി വിജയൻ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സ, സതീശൻ പറഞ്ഞു. കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്നും സതീശൻ പരിഹസിച്ചു.
ലഹരിമരുന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന് പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയായ ആളെയാണ് പിണറായി വിജയൻ മന്ത്രിയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം നിലപാട് എടുത്തിട്ടും രണ്ടരവർഷക്കാലം അയാളെ പിണറായി വിജയൻ മന്ത്രിയായി കൊണ്ടു നടന്നു. പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസിൽ കോടതിക്ക് സംശയം തോന്നിയതു കൊണ്ടു മാത്രമാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തത്. പ്രതികളെ സംരക്ഷിക്കൽ തന്നെയാണ് എൽ.ഡി.എഫും സി.പി.എമ്മും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന പ്രതികളെ സി.പി.എം ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊള്ളക്കാർക്ക് കുടപിടിക്കുകയാണ് ഈ സർക്കാരെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
യു.ഡി.എഫിലെ ഒരു ഘടകകക്ഷികളുമായും ചർച്ച ആരംഭിച്ചിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും. എന്നിട്ടും മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിനേക്കാൾ കുത്തിത്തിരിപ്പിന് ഇപ്പോൾ സാധ്യത എൽ.ഡി.എഫിലാണ്. ഒരു വശത്ത് ടീം യു.ഡി.എഫ് നിൽക്കമ്പോൾ മറുവശത്ത് ശിഥിലമായ എൽ.ഡി.എഫാണ്. ചതിയൻ ചന്തുവും പി.എം ശ്രീയുമൊക്കെ എൽ.ഡി.എഫിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |