തിരുവനന്തപുരം: മലപ്പുറം എ.ആർ നഗർ സഹകരണബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്ഷേപങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ബന്ധിപ്പിക്കാനുള്ള മുൻമന്ത്രി കെ.ടി. ജലീലിന്റെ ശ്രമം കൈവിട്ട കളിയാകുന്നുവെന്ന് വിലയിരുത്തി സി.പി.എം.
സഹകരണമേഖലയിൽ പിടി മുറുക്കാൻ കേന്ദ്ര ബി.ജെ.പി സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് ആയുധം നൽകുന്നതാകുമിതെന്ന് തിരിച്ചറിഞ്ഞാണ് കഴിഞ്ഞദിവസം ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. എന്നാലിത് ലീഗ്- സി.പി.എം അവിശുദ്ധബാന്ധവത്തിന് തെളിവാണെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെ, വിവാദം മുറുകി. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ പ്രതിരോധത്തിലായിരുന്ന ലീഗ് നേതൃത്വത്തിന്, അവരുടെ മുഖ്യശത്രുവായ ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് പിടിവള്ളിയുമായി.
കേരളത്തിലെ സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം, ജലീലിന്റെ നടപടിയിലെ നീരസം വ്യക്തമാക്കുന്നതായിരുന്നു. ഇടതുസർക്കാരിനെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നാരോപിച്ച് ഇടതുമുന്നണി പോരാട്ടത്തിലാണ്. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കേന്ദ്ര ഏജൻസിക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ജലീലും ഭാഗമായിരുന്ന ഒന്നാം പിണറായി സർക്കാരാണ്. സഹകരണമേഖലയിൽ കൈകടത്താൻ കേന്ദ്ര സഹകരണമന്ത്രാലയം രൂപീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായെ ചുമതലപ്പെടുത്തിയത് സ്വാഭാവിക നടപടിയായി ഇടതുപാർട്ടികളടക്കം കരുതുന്നില്ല. സംസ്ഥാന സഹകരണ മേഖലയിലേക്ക് ഇ.ഡി കൈവച്ചാലത് ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.
കേരളത്തിലെ 1625 സഹകരണസംഘങ്ങളിൽ 65 ശതമാനവും സി.പി.എം നിയന്ത്രണത്തിലുള്ളവയാണ്. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ നിയന്ത്രിച്ചുനിറുത്തുന്ന സഹകരണമേഖലയാണ് സി.പി.എമ്മിന്റെയും വലിയ സമ്പത്ത്. ഇതിനിടെയാണ്, സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ഇ.ഡി നീക്കങ്ങളാരംഭിച്ചത്. കേരളത്തിലെ സഹകരണബാങ്കുകൾ വഴി വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപണമുന്നയിക്കുന്നുണ്ട്. ബി.ജെ.പി ആക്രമണത്തിന് വളമിട്ട് കൊടുക്കുന്ന ജോലിയാണ് ജലീൽ ചെയ്തതെന്നാണ് സി.പി.എം
കരുതുന്നത്.
ആഭ്യന്തര സംഘർഷം മൂർച്ഛിപ്പിച്ച് മുസ്ലിംലീഗിന്റെ ആത്മവീര്യം ചോർത്തുന്ന നീക്കമെന്ന നിലയിൽ ലീഗിനെതിരായ ജലീലിന്റെ ആക്രമണങ്ങളെ സി.പി.എം പ്രോത്സാഹിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീലുയർത്തിയ ആരോപണം, പാണക്കാട് തങ്ങളുടെ മകൻ ഏറ്റെടുത്തതോടെ അത് സി.പി.എമ്മിനും ലീഗ് ശക്തികേന്ദ്രങ്ങളിൽ രാഷ്ട്രീയനേട്ടമായി. എന്നാലിപ്പോൾ ജലീൽ അതിരുവിട്ടെന്നാണ് വിലയിരുത്തൽ. സഹകരണ ബാങ്കിനെതിരെ ആക്ഷേപമുയർത്തുന്നത് സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പ് അദ്ദേഹത്തിന് നൽകിയിരുന്നുവെന്നാണ് വിവരം. ഇന്നലെ സഹകരണമന്ത്രി വി.എൻ. വാസവനും തള്ളിപ്പറഞ്ഞതോടെ, ജലീൽ ഒറ്റപ്പെട്ട പ്രതീതിയായി.
ജലീലിനുള്ള മറുപടി പിണറായി നൽകി: ലീഗ്
മലപ്പുറം: എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി. ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ, ജലീലിനെ രൂക്ഷമായി വിമർശിച്ച് മുസ്ളിം ലീഗ്. ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ട്രാൻസ്പോർട്ട് ബസിന് കല്ലെറിയുന്നത് പോലെയുള്ള ചില ആളുകളുണ്ട്. ആരുടെയെങ്കിലും പ്രീതി കിട്ടുമെന്ന് കരുതി ചെയ്തവർക്ക് അത് നഷ്ടപ്പെട്ടു. സഹകരണ ബാങ്കിലെ പ്രശ്നങ്ങൾ അന്വേഷിക്കേണ്ടത് സഹകരണവകുപ്പാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ആരോപണം ഉന്നയിച്ചാൽ ലീഗ് മറുപടി പറയും. ലീഗിന് മുന്നിൽ ജലീൽ ഒന്നുമല്ല. സി.പി.എമ്മിന്റെ പിന്തുണ പോലും ജലീലിനില്ല. ബ്രാഞ്ച് കമ്മിറ്റിയംഗം പോലുമാക്കിയിട്ടില്ല. എ.ആർ.നഗർ ബാങ്കും കെ.ടി. ജലീലും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നറിയില്ല. ഏതന്വേഷണത്തെയും നേരിടുമെന്നും സലാം പറഞ്ഞു.
സി.പി.എം - ലീഗ് ബന്ധം തെളിഞ്ഞു: കെ. സുരേന്ദ്രൻ
കോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി.ജലീൽ ഉന്നയിച്ച കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സി.പി.എം - ലീഗ് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ലീഗ് - മാർക്സിസ്റ്റ് ബന്ധം വ്യക്തമാണ്. ലീഗിന്റെ നിയന്ത്രണത്തിലായ കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ ഇനിയെങ്കിലും യു.ഡി.എഫ് വിട്ട് പുറത്തുവരണം. എ.ആർ.നഗർ സഹകരണ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന ജലീലിന്റെ ആരോപണം ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
മുഖ്യമന്ത്രി പിതൃതുല്യൻ: കെ.ടി.ജലീൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് പിതൃതുല്യനാണെന്ന് മുൻമന്ത്രി കെ.ടി.ജലീൽ പറഞ്ഞു. അദ്ദേഹത്തിന് തന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവുമുണ്ട്. ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ച കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന്റെ കള്ളപ്പണ, ഹവാല ഇടപാടുകൾക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലിക്കുട്ടിക്കും മകനും എ.ആർ.നഗർ സർവീസ് സഹകരണ ബാങ്കിലുള്ള കള്ളപ്പണം ഇ.ഡി അന്വേഷിക്കണമെന്ന ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. ജീവിതത്തിൽ ഇന്നുവരെ ഒരു നയാ പൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയല്ല. കടം വാങ്ങിയ വകയിൽപ്പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്ത് രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്നും ജലീൽ കുറിച്ചു.
അതേസമയംചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ മുസ്ളിം ലീഗ് നേതാക്കൾ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കെ.ടി. ജലീൽ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായി തെളിവുകൾ കൈമാറും.
ഇ.ഡി വേണ്ടെന്ന് മന്ത്രി വാസവൻ
തിരുവനന്തപുരം: മലപ്പുറത്തെ എ.ആർ.നഗർ സഹകരണബാങ്കിൽ നടന്നുവെന്ന് പറയപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ ഇ.ഡിയെ ക്ഷണിച്ചു വരുത്തുന്നത് ശരിയായ നടപടിയല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദമായി പ്രതികരിച്ചിട്ടുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ല. വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയ്ക്കെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ശരിയാണോയെന്നത് കെ.ടി. ജലീൽ തന്നെയാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.
സഹകരണ വകുപ്പിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കിൽ അത് അന്വേഷിക്കാനുള്ള സംവിധാനവുമുണ്ട്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു. പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. എ.ആർ.നഗർ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലും ശക്തമായ അന്വേഷണം തന്നെ നടക്കും. റിപ്പോർട്ട് ലഭിച്ചാൽ നടപടി സ്വീകരിക്കും. കൂടുതൽ അന്വേഷണം ആവശ്യമാണെങ്കിൽ നടത്തുകയും ചെയ്യുമെന്നും വാസവൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ ഏതറ്റം വരെയും പൊരുതുമെന്ന് പറഞ്ഞ കെ.ടി. ജലീൽ വ്യക്തിപരമായ ആരോപണമാണ് ഉന്നയിച്ചത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സർക്കാരിനു നിന്നു കൊടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |