തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ കൊവിഡ് എന്നെന്നേക്കുമായി ഇല്ലാതായി എന്ന മട്ടിൽ പുറത്തിറങ്ങുന്നവരെ ശക്തമായി നേരിടാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്വാറന്റൈനിൽ കഴിയവേ പുറത്തിറങ്ങുന്നവരെ കൗൺസലിംഗ് നൽകി വീട്ടിലേക്ക് വിടുകയാണ് പൊലീസ് ചെയ്തിരുന്നത്. ഇനി മുതൽ അത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ നടപടി സ്വീകരിക്കും. ബാങ്കുകളിൽ ഒാൺലൈൻ,ഫോൺ ബാങ്കിംഗ് സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകണം. തിരക്ക് കുറയ്ക്കണം.
മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് പരിചരണം ലഭ്യമാക്കുന്ന 'ഒറ്റയ്ക്കല്ല കൂടെയുണ്ട്' എന്ന പദ്ധതി ഇന്ന് തുടങ്ങും.
രണ്ടാം തരംഗം നിയന്ത്രണ വിധേയമായതിനാൽ, ആശുപത്രികളിൽ നോൺ കോവിഡ് ചികിൽസ ആരംഭിക്കും. വിദേശത്ത്‌പോകുന്നവരുടെ സർട്ടിഫിക്കറ്റ് പ്രശ്നം പരിഹരിക്കും.
വാക്സിൻ രജിസ്‌ട്രേഷന് ഭിന്നശേഷിക്കാർ, മുതിർന്നവർ, കാഴ്ച പരിമിതർ, നിരക്ഷരർ എന്നിവരെ സഹായിക്കാൻ വോളണ്ടിയർമാർ താമസ സ്ഥലത്തെത്തും. ഫീസ് അടച്ചില്ലെന്നപേരിൽ ഓൺലൈൻ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവങ്ങളിൽ ശക്തമായ നടപടിയെടുക്കും. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിക്കും.പി എസ് സി പരീക്ഷകൾ മുടക്കമില്ലാതെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |