തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീടും തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാതെ യു.ഡി.എഫ് യോഗത്തിനില്ലെന്ന് ആർ.എസ്.പി നേതൃത്വം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാംതവണയും തകർന്നടിഞ്ഞ ആർ.എസ്.പിയിൽ, യു.ഡി.എഫ് നേതൃത്വത്തോടുള്ള അതൃപ്തി ശക്തമാണ്. പരാതികൾ പരിഹരിക്കണമെന്ന് പാർട്ടി നേരത്തേ മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. അതിൽ തുടർനടപടികളുണ്ടാകാത്തത് കഴിഞ്ഞ ദിവസത്തെ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനത്തിനിടയാക്കി. സെപ്റ്റംബർ ആറിന് യു.ഡി.എഫ് യോഗം നിശ്ചയിച്ചതായി അറിയിപ്പ് ലഭിച്ചത് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് യോഗത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴാണ്, പ്രശ്നങ്ങൾ പരിഹരിച്ച ശേഷം മുന്നണിയോഗത്തിൽ പങ്കെടുത്താൽ മതിയെന്ന അഭിപ്രായം ശക്തമായത്. എത്രയും വേഗം ചർച്ചയാകാമെന്ന് മുന്നണി നേതൃത്വം ആർ.എസ്.പിയെ അറിയിച്ചിട്ടുണ്ട്. ആറിന്റെ യോഗത്തിന് മുമ്പായി ഉഭയകക്ഷി ചർച്ചയുടെ അറിയിപ്പ് കിട്ടിയില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് നീങ്ങണമെന്ന വികാരമാണ് സെക്രട്ടേറിയറ്റിലുയർന്നത്. നാലിന് സംസ്ഥാനകമ്മിറ്റി യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യാനും ധാരണയായി. ആ യോഗത്തിലെ തീരുമാനമനുസരിച്ചാകും തുടർനടപടികൾ.
നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറ, ഇരവിപുരം, ആറ്റിങ്ങൽ, കുന്നത്തൂർ, മട്ടന്നൂർ മണ്ഡലങ്ങളിലാണ് ആർ.എസ്.പി മത്സരിച്ചത്. രണ്ട് സംവരണ സീറ്റുകൾ (കുന്നത്തൂരും ആറ്റിങ്ങലും) ഏറ്റെടുക്കാൻ ബുദ്ധിമുട്ടായതിനാൽ ആറ്റിങ്ങലിന് പകരം മറ്രൊരു സീറ്റ് ചോദിച്ചിട്ട് നൽകിയില്ല. കയ്പമംഗലമായിരുന്നു ആദ്യം അനുവദിച്ച അഞ്ചാമത്തെ സീറ്റെങ്കിലും അതിന് പകരം മറ്റൊന്ന് ചോദിച്ചപ്പോൾ ഒരു സാദ്ധ്യതയുമില്ലാത്ത മട്ടന്നൂരാണ് അടിച്ചേല്പിച്ചത്. ഇതും പാർട്ടിയിൽ കടുത്ത അതൃപ്തിയുളവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ വിവാദമുണ്ടാക്കേണ്ടെന്ന് കരുതിയാണ് അന്ന് ആർ.എസ്.പി കാര്യമായ എതിർപ്പുയർത്താതിരുന്നത്. തിരഞ്ഞെടുപ്പിലാകട്ടെ ചവറയിലും ഇരവിപുരത്തുമുൾപ്പെടെ കോൺഗ്രസുകാർ പ്രചാരണത്തിൽ കാര്യമായി സഹകരിച്ചുമില്ല. ചവറയിൽ മത്സരിച്ച ഷിബുബേബിജോണും ഇരവിപുരത്ത് മത്സരിച്ച ബാബുദിവാകരനും ഉൾപ്പെടെ ഇതിൽ കടുത്ത നീരസത്തിലാണ്. ബാബു ദിവാകരൻ ഇരവിപുരത്ത് മത്സരിച്ചത് രമേശ് ചെന്നിത്തല നിർബന്ധിച്ചിട്ടാണെന്നും എന്നിട്ടും കോൺഗ്രസുകാർ നിസഹകരിച്ചെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ഇടതുമുന്നണിയിൽ സ്ഥാനാർത്ഥിയുടെ വിജയത്തിനായി കക്ഷി നോക്കാതെ പ്രവർത്തകർ നിൽക്കുന്ന രീതി യു.ഡി.എഫിൽ ഇല്ലെന്ന പരിഭവം ആർ.എസ്.പിയിലെ വലിയ വിഭാഗത്തിനുണ്ട്. യു.ഡി.എഫിലേക്ക് വന്ന ശേഷം പാർട്ടിക്ക് നഷ്ടമേ ഉണ്ടായിട്ടുള്ളൂവെന്നാണ് പൊതുവികാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |