തിരുവനന്തപുരം: കെ.എസ്.ഇ.ബി അണക്കെട്ടുകളിൽ നടപ്പാക്കുന്ന ജലവിമാന പദ്ധതി സ്വന്തമാക്കാൻ താത്പര്യമറിയിച്ചത് അഞ്ച് കമ്പനികൾ. എൻഹാൻസ് ഏവിയേഷൻ സർവീസസ്, ചിപ്‌സൺ ഏവിയേഷൻ, പിനാക്കിൾ എയർ, കൈരളി ഏവിയേഷൻ, ഗാർഡിയൻ ഏവിയേഷൻ ഇന്റർനാഷണൽ എന്നിവരാണ് പദ്ധതി സ്വന്തമാക്കാൻ മത്സരിക്കുന്നത്. ഏപ്രിൽ ആറിനാണ് കെ.എസ്.ഇ.ബി താത്പര്യപത്രമിറക്കിയത്.
ആവശ്യമായ അനുമതികളും ലൈസൻസികളും സമ്പാദിക്കുകയും, കെ.എസ്.ഇ.ബിക്ക് മികച്ച ലാൻഡിംഗ് തുകയും നൽകുന്ന ഓപ്പറേറ്റർമാർക്കാണ് മുൻഗണന. ചിപ്സൺ ഏവിയേഷനാണ് കൂടുതൽ ലാൻഡിംഗ് ഫീസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഹെലികോപ്ടറിന് 20,000 രൂപ വരെ ലാൻഡിംഗ് ഫീസ് നൽകാമെന്നാണ് വാഗ്ദാനം. വെള്ളത്തിലിറക്കാവുന്ന സെസ്ന, ഹെലികോപ്റ്ററുകളിൽ എയർബസ്135, ബെൽ 407 എന്നിവയാണ് നിർദ്ദേശങ്ങളിലുള്ളത്.
രേഖകളുടെ പരിശോധനയ്‌ക്ക് ശേഷം ഉയർന്ന ലാൻഡിംഗ് ഫീസ് നൽകിയിട്ടുള്ള കമ്പനികളുടെ നിരക്ക് മറ്റുള്ളവർക്കും പിന്തുടരാനുള്ള അവസരം ഒരുക്കാൻ ബോർഡിനോട് ശുപാർശ ചെയ്യുമെന്ന് താത്പര്യപത്രങ്ങൾ പരിശോധിച്ച കെ.എസ്.ഇ.ബി വിദഗ്‌ദ്ധസമിതി അറിയിച്ചു.
യു.ഡി.എഫ് സർക്കാർ നടത്തിയ എമർജിംഗ് കേരളയിലാണു സംസ്ഥാനത്ത് ജലവിമാന പദ്ധതി അവതരിപ്പിച്ചത്. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് (കെ.ടി.ഐ.എൽ) ജലവിമാന പദ്ധതിയുടെ നടത്തിപ്പു ചുമതല നൽകിയത്. കേരള ഏവിയേഷൻ കമ്പനി, കൈരളി എയർ ലൈൻസ്, സീബേർഡ് സീ പ്ലെയിൻ സർവീസസ് തുടങ്ങിയ കമ്പനികളാണ് അന്നും രംഗത്തെത്തിയത്. എന്നാൽ എതിർപ്പ് കാരണം പിൻവാങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |