തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മിഷന്റെ ചെയർപേഴ്സൺ സ്ഥാനം ചിന്ത ജെറോം ഒഴിയുന്നു. മൂന്നു വർഷംവീതം രണ്ടു ടേം പൂർത്തിയായതിനെ തുടർന്നാണിത്. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എം. ഷാജർ ആണ് പുതിയ ചെയർമാൻ. ഉത്തരവ് ഇന്നിറങ്ങിയേക്കും.
സി.പി.എം സംസ്ഥാനകമ്മിറ്റി അംഗമാണ് ചിന്ത ജെറോം. ഒന്നാം പിണറായി സർക്കാർ 2016ലാണ് ചിന്തയെ നിയമിച്ചത്. കാലാവധി കഴിഞ്ഞപ്പോൾ ഒരു ടേം കൂടി നൽകി.
അതിന്റെ കാലാവധി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിച്ചു. പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതുവരെ തുടരുകയായിരുന്നു.
ശമ്പളം ഒരു ലക്ഷമായി ഉയർത്തിയതിനെ തുടർന്ന് 17 മാസത്തെ ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചത് വിവാദമായിരുന്നു. അതിന് നൽകിയ വിശദീകരണം കൂടുതൽ പൊല്ലാപ്പായി. സ്വന്തം പിഎച്ച്.ഡി പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് പരാമർശിച്ചതും വിവാദമായി.
എന്നാൽ കമ്മിഷൻ ഏറ്റെടുത്ത ലഹരിവിരുദ്ധ പ്രചരണവും തൊഴിൽമേളകളും ഉദ്യോഗാർത്ഥികൾക്കായി ആവിഷ്കരിച്ച ജോബ് പോർട്ടലും നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |