തിരുവനന്തപുരം: സിൽവർലൈൻ ബഫർസോണിന്റെ വിസ്തൃതി കെ-റെയിൽ അധികൃതർ പുറത്തുവിട്ടതിനുമപ്പുറമായിരിക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിലയിരുത്തി. പാതയുടെ ഇരുവശത്തും അഞ്ച് മീറ്റർ വീതം ബഫർസോൺ എന്നാണ് വിശദീകരിക്കുന്നതെങ്കിലും 30 മീറ്റർ വീതം വരെയെങ്കിലും ആകാമെന്നാണ് ഫീൽഡ്തല വിവരശേഖരണം പൂർത്തിയാക്കിയ പരിഷത്ത് സമിതിയുടെ കണ്ടെത്തൽ.
തണ്ണീർത്തടങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന വാദത്തെയും തള്ളുന്നതാണ് പഠനമെന്നാണ് അറിയുന്നത്. വിവരശേഖരണം പൂർത്തിയാക്കിയിട്ട് മൂന്ന് മാസം പിന്നിട്ടെങ്കിലും പ്രാഥമിക റിപ്പോർട്ട് പോലും പരിഷത്ത് പുറത്തുവിടാത്തത് സംഘടനയ്ക്കകത്തും ചർച്ചയായിട്ടുണ്ട്.
വെള്ളക്കെട്ടിനുള്ള സാദ്ധ്യതകൾ രൂപപ്പെടുത്തുന്ന അലൈൻമെന്റാണ് പാതയുടേത്. കിണറുകളെ പോലും ബാധിച്ചേക്കാവുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്ന മുറുമുറുപ്പുകളും സംഘടനയിൽ ശക്തമാണ്.
ഗ്രാമസഭകൾ വിളിച്ച് ചർച്ച ചെയ്യണമെന്ന് വാദം
സിൽവർലൈനുമായി ബന്ധപ്പെട്ട് ഇന്ന് നടത്തുന്ന സംവാദത്തിന്റെ ആത്മാർത്ഥതയും പരക്കെ ചർച്ച ചെയ്യപ്പെടുന്നു. യഥാർത്ഥ ആശങ്കകൾ ചർച്ച ചെയ്യാനാണെങ്കിൽ പഞ്ചായത്ത്, ഗ്രാമസഭാ തലങ്ങളിലാണ് സംവാദം നടത്തേണ്ടതെന്ന് പ്രമുഖ സാമൂഹ്യചിന്തകനും സാമ്പത്തികവിദഗ്ദ്ധനുമായ ഡോ. കെ.ടി. രാംമോഹൻ ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ സംവാദം ഇന്ന്
സിൽവർലൈൻ പദ്ധതിയെക്കുറിച്ച് കെ-റെയിൽ സംഘടിപ്പിക്കുന്ന സംവാദം ഇന്ന് രാവിലെ 11ന് പാളയം ഹോട്ടൽ വിവാന്തയിൽ നടക്കും. ചാനലുകളിലും കെ-റെയിലിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ചർച്ച തത്സമയം സംപ്രേഷണം ചെയ്യും. ക്ഷണിക്കപ്പെട്ട സദസ്സിനാണ് പ്രവേശനം. ഡോ. ആർ.വി.ജി. മേനോൻ, റെയിൽവേ ബോർഡ് ടെക്നിക്കൽ (എൻജിനിയറിംഗ്) അംഗവും മദ്ധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ, സാങ്കേതിക സർവകലാശാലാ വി.സി ആയിരുന്ന ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. പദ്ധതിയെ എതിർക്കുന്നവരുടെ പാനലിലാണ് ആർ.വി.ജി. മേനോനെ ഉൾപ്പെടുത്തിയത്. ഇവർക്ക് പത്ത് മിനിറ്റ് വീതം സംസാരിക്കാം.
ചർച്ചയിൽ നിന്ന് പിന്മാറിയ അലോക് കുമാർ വർമ്മ, ശ്രീധർ രാധാകൃഷ്ണൻ എന്നിവർക്ക് പകരം ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ബറോഡയിലെ നാഷണൽ റെയിൽവേ അക്കാഡമിയിൽ സീനിയർ പ്രൊഫസറും, പാലക്കാട് ഡിവിഷൻ മുൻ അഡി. ഡി.ആർ.എമ്മും സൗത്ത് വെസ്റ്റ് റെയിൽവേയിൽ ചീഫ് പേഴ്സണൽ ഓഫീസറുമായിരുന്ന മോഹൻ മേനോനാണ് മോഡറേറ്റർ. കെ-റെയിലിൽ പ്രതിനിധികൾ സംവാദത്തിൽ പങ്കെടുക്കില്ല.
പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമടക്കം ഇരുപതു പേരെ ക്ഷണിച്ചതായി കെ-റെയിൽ അറിയിച്ചു. കെ-റെയിൽ ചർച്ചയ്ക്ക് ബദലായി 28ന് മൂന്നിന് പ്രസ് ക്ലബ്ബിൽ മൂവ്മെന്റ് ഫോർ പീപ്പിൾസ് ഫ്രണ്ട്ലി ഡെവലപ്പ്മെന്റ് സംവാദം സംഘടിപ്പിക്കും. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ജിയോളിജിസ്റ്റ് ഡോ.സി.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |