പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ വധക്കേസിൽ അക്രമി സംഘത്തിന്റെ പുതിയ സി.സി ടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് ബി.ജെ.പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.
മൂന്ന് ബൈക്കുകൾക്ക് പുറമെ സംഘം കാറും ഉപയോഗിച്ചിരുന്നു. ഒരു ചുവന്ന മാരുതി സ്വിഫ്റ്റ് കാറും അതിനു പിന്നിലായി മൂന്ന് ബൈക്കുകളും അതിൽ ഒരോന്നിലും രണ്ടു പേർ വീതം പോകുന്നതാണ് വിഡിയോ. കാർ പട്ടാമ്പി സ്വദേശി കെ.വി.നാസറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു പൊലീസ് സ്ഥിരീകരിച്ചു.ഈ കാറിലാണ് ആയുധമെത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മേലാമുറിക്ക് സമീപത്തു വച്ചാണ് ആയുധങ്ങൾ അക്രമിസംഘത്തിന് കൈമാറിയതെന്ന് പൊലീസ് പറയുന്നു. കാറിനായുള്ള തെരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ ദിവസം പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി കൊലപാതകം നടന്ന മേലാമുറിയിലും മുണ്ടൂരിലും പൊലീസ് തെളിവെടുപ്പു നടത്തി. മുണ്ടൂരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. മേലാമുറിയിൽ തെളിവെടുപ്പിനിടെ പ്രദേശവാസികൾ രോഷം പ്രകടിപ്പിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം ഒഴിവാക്കി. മണ്ണൂർ ഭാഗത്തു നിന്ന് പ്രതികൾ ഉപയോഗിച്ച സ്‌കൂട്ടർ പൊലീസ് കണ്ടെടുത്തു. സ്‌കൂട്ടർ തടുക്കശ്ശേരി മുളയംകുഴിയിലെ റബർ പുകപ്പുരയ്ക്ക് പിന്നിലാണ് ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം കാണിച്ചുകൊടുത്തത്. ശ്രീനിവാസനെ വെട്ടിവീഴ്ത്തിയ മൂന്നു പേരിൽ ഒരാൾ ഇഖ്ബാൽ ഓടിച്ചിരുന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്.. കൊലയിൽ നേരിട്ട് പങ്കെടുത്ത 5 പേർ ഉൾപ്പെടെ പൊലീസിന്റെ നിരീക്ഷണ പരിധിയിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |