തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. നിയമസഭ ചേരാനിരിക്കെ വിഷയം ചർച്ചയാക്കാനാണ് നീക്കം.
എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിക്ക് വിശ്വാസ്യത ഇല്ലെന്നും മുൻപും സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കളവാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നുമാണ് സി.പി.എം വാദം. ഇതിലും വലിയ ആരോപണങ്ങൾ ഉയർന്നപ്പോഴാണ് തിരഞ്ഞെടുപ്പിൽ ജയിച്ച് ഇടതുമുന്നണി തുടർഭരണം നേടിയതെന്നും അവർ പറയുന്നു.
മുഖ്യമന്ത്രിയുടെ അറിവോടെ കറൻസി കടത്തിയെന്ന സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ, തങ്ങൾ മുമ്പുന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നാണ് പ്രതിപക്ഷനേതാക്കളുടെ അവകാശവാദം. ഞെട്ടിക്കുന്ന തുറന്നു പറച്ചിലാണിതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
സർക്കാരിന് നേരെ സ്വപ്നയും കൂട്ടുപ്രതികളും മുമ്പ് ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കെതിരെ ആദ്യമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള ബന്ധം കോടതിയെ രഹസ്യമൊഴിയിലൂടെ അറിയിച്ചെന്നാണ് സ്വപ്ന പറഞ്ഞത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വപ്നയുടെ മൊഴി പരിശോധിച്ച് തുടരന്വേഷണം തീരുമാനിക്കുക.
നിയമ വശങ്ങൾ
കുറ്റപത്രം കൊടുത്ത കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായാൽ പുതിയ കാര്യമായി കണ്ട് അന്വേഷണ ഏജൻസിക്ക് ഇടപെടാം
മജിസ്ട്രേറ്റിന് പ്രതി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ശേഖരിച്ച് തുടരന്വേഷണം വേണമെന്ന് കോടതിയോട് അപേക്ഷിക്കാം.
തെളിവുനിയമത്തിലെ പത്താം വകുപ്പനുസരിച്ച് പ്രതി ഗൂഢാലോചനയിൽ പങ്കാളിയാണെന്ന നിഗമനത്തിൽ അന്വേഷണ ഏജൻസിക്കെത്താം.
മൊഴിയിൽ കഴമ്പുണ്ടെങ്കിൽ ആർക്കെതിരെയാണോ മൊഴി നൽകിയത്, അവരെ പ്രതി ചേർത്ത് പുതിയ കേസെടുക്കാം.
സി.ആർ.പി.സി 306ാം വകുപ്പനുസരിച്ച് വെളിപ്പെടുത്തൽ നടത്തിയ പ്രതിയെ മാപ്പുസാക്ഷിയാക്കാം.
ഈ മൊഴിയിൽ നിന്ന് പ്രതി പിൻവലിഞ്ഞാൽ അവർക്കെതിരെ തെളിവുനിയമത്തിലെ 193ാം വകുപ്പനുസരിച്ച് വീണ്ടും കേസെടുക്കാം.
എല്ലാം അന്വേഷണഫലത്തെ ആശ്രയിച്ചിരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |