തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ കേരളം വരവേറ്റതിനൊപ്പം അദ്ദേഹത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഭരണമുന്നണി പ്രതിനിധികളാരും എത്താത്തതിനെച്ചൊല്ലി വിവാദവും പൊട്ടിപ്പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം എത്തിയത്. വരവേൽക്കാൻ ഇടതുമുന്നണി പ്രതിനിധികൾ എത്താത്തതിനെ പ്രതിപക്ഷം വിമർശിച്ചതോടെ ഇരുമുന്നണിയിലേയും നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമായി. വിമാനത്താവളത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയന്നിട്ടാണ് ഇടതു നേതാക്കൾ എത്താതിരുന്നതെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തൽ. എന്നാൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രതികരണങ്ങൾ ബി.ജെ.പിയെ സഹായിക്കാനാണെന്ന് സി.പി.എം തിരിച്ചടിച്ചു. ഔദ്യോഗിക പദവി വഹിക്കുന്ന ആളല്ലാത്തതിനാൽ സർക്കാർ ഔദ്യോഗികമായി സ്വീകരണപരിപാടി ഒരുക്കേണ്ടതില്ല. എന്നാൽ, ഇരുമുന്നണികളുടെയും സംയുക്ത അതിഥിയെന്ന നിലയ്ക്ക് രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് പ്രതിപക്ഷനേതാക്കൾ വിമാനത്താവളത്തിലെത്തിയത്.
ഭരണകക്ഷിയിലെ അംഗങ്ങളുമായുള്ള സിൻഹയുടെ കൂടിക്കാഴ്ചയ്ക്കുള്ള ഏകോപനം നിർവഹിച്ചത് മന്ത്രി പി. രാജീവാണ്. പ്രതിപക്ഷത്തെ ഏകോപനച്ചുമതല വി.ഡി. സതീശനും.സിൻഹ താമസിക്കുന്ന മാസ്കോട്ട് ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് മന്ത്രി രാജീവ് എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. 20 മന്ത്രിമാർ തലസ്ഥാനത്തുണ്ടായിട്ടും ആരും വിമാനത്താവളത്തിൽ ചെല്ലാതിരുന്നത് മോദിയെ ഭയന്നിട്ടാണോയെന്ന് വി.ഡി. സതീശൻ ചോദിച്ചു. പോകാതിരുന്നതിന് പിന്നിൽ മോദി ഫോബിയയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പരിഹസിച്ചു.
എന്നാൽ നല്ല ബി.ജെ.പി മനസുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ വിമർശിക്കാനാവൂ എന്ന് മന്ത്രി രാജീവ് പ്രതികരിച്ചു. കേരളത്തിൽ നിന്ന് മുഴുവൻ വോട്ടുകളും സിൻഹയ്ക്ക് ലഭിക്കും. എങ്ങനെയാണ് ഇതൊക്കെ വിവാദമാക്കാനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിൻഹയുടെ കേരള സന്ദർശനത്തിന്റെ ചുമതലയേറ്റെടുത്തവരിൽ ഒരാൾ മന്ത്രി രാജീവാണെന്നും അദ്ദേഹത്തെ സ്വീകരിക്കാനും താമസമൊരുക്കാനും ഭരണപക്ഷത്തുള്ളവർ ഇടപെട്ടിരുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തന്റെ ഓഫീസിലെ ഒരാളുടെ സേവനവും വിട്ടുകൊടുത്തു.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ സമൂഹമാദ്ധ്യമത്തിൽ പ്രതികരിക്കുമ്പോൾ വസ്തുതകൾ മനസിലാക്കണമായിരുന്നു. എൽ.ഡി.എഫിനെ അടിക്കാൻ വടി കിട്ടിപ്പോയിയെന്ന മട്ടിൽ ഒരുമിച്ചു നിൽക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും എടുത്തുചാടരുതായിരുന്നുവെന്നും റിയാസ് പറഞ്ഞു.
എം.എൽ.എമാരെ കണ്ട് സിൻഹ
കേരളത്തിൽ നിന്ന് പ്രചാരണത്തിന് തുടക്കംകുറിച്ച യശ്വന്ത് സിൻഹ ഇന്നലെ ഉച്ചകഴിഞ്ഞ് നിയമസഭാ മെമ്പേഴ്സ് ലോഞ്ചിൽ വച്ച് ഇരുമുന്നണികളിലും പെട്ട എം.പിമാരുമായും എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്തി.
എല്ലാ വോട്ടും നേടി സിൻഹ പ്രചാരണം തുടങ്ങി
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാവോട്ടുകളും സ്വന്തമാക്കി സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിൽ നിന്ന് ഇന്നലെ ദേശീയതലത്തിലെ പ്രചാരണം തുടങ്ങി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പിഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ പ്രചാരണം തുടങ്ങിയ സിൻഹ പിന്നീട് അതേ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും പ്രതിപക്ഷാംഗങ്ങളേയും പ്രത്യേകം കണ്ടും വോട്ടഭ്യർത്ഥിച്ചു. ഒരു സംസ്ഥാനത്തെ മൊത്തം വോട്ടും കിട്ടുന്നത് കേരളത്തിൽ നിന്നായതിനാലാണ് ഇവിടെ നിന്ന് പ്രചാരണം തുടങ്ങിയത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വ്യക്തിത്വങ്ങളുടെ മത്സരമല്ല,ആശയങ്ങളുടെ പോരാട്ടമാണെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. സ്വന്തം പത്രിക നേരിട്ട് വരണാധികാരിക്ക് നൽകാനാകാത്ത സ്ഥാനാർത്ഥിയാണ് ഭരണമുന്നണിയുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവരുടെ പത്രിക നൽകിയത്. ആദ്യ വനിതാ രാഷ്ട്രപതിയായ പ്രതിഭാപാട്ടീൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ സാന്നിദ്ധ്യത്തിൽ നേരിട്ടാണ് പത്രിക നൽകിയത്.
നിശബ്ദനായ, റബ്ബർ സ്റ്റാമ്പായ ആളല്ല രാഷ്ട്രപതി ആകേണ്ടത്. സർക്കാരിനോട് കാര്യങ്ങൾ തുറന്നുപറയാനും തെറ്റുകൾ തിരുത്തിക്കാനും കഴിവുള്ള വ്യക്തിയാണ് ആ സ്ഥാനത്ത് വരേണ്ടത്. 2018 വരെ താൻ ബി.ജെ.പിക്കൊപ്പമായിരുന്നു. ബി.ജെ.പി സർക്കാരിന്റെ പ്രവർത്തനങ്ങളിലും നയങ്ങളിലും മടുത്താണ് പാർട്ടി വിട്ടത്. പ്രധാനമന്ത്രിയുടെ ഏകാധിപത്യ നടപടികളോട് യോജിക്കാനായില്ല. അന്ന് മുതൽ സ്വന്തം പാതയിൽ പോരാടുകയാണ്. ആ പോരാട്ടം ശക്തമാക്കാനുള്ള അവസരമാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായതിലൂടെ തനിക്ക് ലഭിച്ചതെന്ന് സിൻഹ പറഞ്ഞു.
രാജ്യത്തെ പ്രത്യേക അന്തരീക്ഷത്തിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ അംഗീകരിച്ചതെന്നും രാഷ്ട്രപതിയാകാൻ യോഗ്യതയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ സ്വാഗതവും ഇ.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. എൽ.ഡി.എഫ് എം.എൽ.എമാരും ജോൺ ബ്രിട്ടാസ് എം.പിയും ഘടകകക്ഷി നേതാക്കളായ റോഷി അഗസ്റ്റിൻ, തോമസ് കെ. തോമസ്, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരും സന്നിഹിതരായിരുന്നു.
ആ ചടങ്ങിന് ശേഷമാണ് സിൻഹ യു.ഡി.എഫ് അംഗങ്ങളോട് വോട്ട് ചോദിച്ചത്. പ്രതിപക്ഷത്തെ 41 എം.എൽ.എമാരുടേയും 19എം.പിമാരുടേയും വോട്ടുകൾ സിൻഹയ്ക്ക് ലഭ്യമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ എം.പി., എം.കെ.മുനീർ, പി.സി. വിഷ്ണുനാഥ് എന്നിവർ പൂച്ചെണ്ട് നൽകി സിൻഹയെ സ്വീകരിച്ചു. യു.ഡി.എഫ് എം.എൽ.എമാരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |