തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, നാമനിർദ്ദേശ പത്രികാസമർപ്പണം ഈ മാസം 26ന് ശേഷമാക്കണമെന്ന് ആവശ്യവുമായി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ സമീപിച്ചു. ഈ മാസം 26ന് സംഘടനയുടെ സംസ്ഥാനസമ്മേളനം നിശ്ചയിച്ച പശ്ചാത്തലത്തിലാണ് ആവശ്യം നേതൃത്വത്തിന് മുമ്പാകെ വച്ചത്.
അതേസമയം, സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു മാസം നീളുന്ന അംഗത്വവിതരണത്തിന് അടുത്ത മാസം തുടക്കമാകും. അംഗത്വത്തിന്റെ ലോഞ്ചിംഗ് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽസെക്രട്ടറി ശ്രാവൺ കുമാർ ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റിന് പുറമേ 8 വൈസ് പ്രസിഡന്റുമാരും 45 ജനറൽസെക്രട്ടറിമാരുമുൾപ്പെടെ 54 പേരാണുണ്ടാവുക.
രണ്ട് ജില്ലാ പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പട്ടികവിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിന്റെ നറുക്കെടുപ്പ് ഇന്നലെ നടന്നു. ഇതനുസരിച്ച് കോട്ടയം, തൃശൂർ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനമാണ് പട്ടികവിഭാഗത്തിന് ലഭിക്കുക. കഴിഞ്ഞ തവണ ഇടുക്കി, പത്തനംതിട്ട ജില്ലകൾക്കായിരുന്നു.
അംഗത്വവിതരണം ജൂൺ 10 മുതൽ ജൂലായ് 10 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രികകൾ ഈ മാസം 15 മുതൽ സ്വീകരിക്കാനായിരുന്നു തീരുമാനം. ഇതിലാണ് മാറ്റം വേണമെന്ന് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് ഇന്നലെ നടത്താനിരുന്ന വാർത്താസമ്മളനം ദേശീയ ജനറൽസെക്രട്ടറി മാറ്റിവച്ചത്.
പ്രവർത്തനമികവ് വിലയിരുത്തി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ അർഹരായവരുടെ പട്ടിക ദേശീയനേതൃത്വം ഉടൻ പുറത്തിറക്കും. ഇവരിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന മൂന്ന് പേരെ ഡൽഹിക്ക് വിളിപ്പിച്ച് അഭിമുഖം നടത്തി ഒരാളെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിട്ടുള്ളത്. ഈ നിർദ്ദേശത്തോട് പക്ഷേ, സംസ്ഥാന യൂത്ത് കോൺഗ്രസിൽ വിയോജിപ്പുണ്ട്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നയാളെ സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ ദേശീയനേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |