ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വർണ്ണ നാണയങ്ങൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റിനൽകിയാണ് സ്വർണാഭരണ നിർമ്മാണരംഗത്തെ അതികായരായ ഭീമയുടെ തുടക്കം. ജുവലറി രംഗത്തെ മുൻനിര ബ്രാൻഡാണ് ഇന്ന് ഭീമ ഗ്രൂപ്പ്. ഭാഷപോലും അറിയാതെ കർണാടകയിൽ നിന്നും കേളത്തിലെത്തിയ ഭീമ ഭട്ടർ തന്റെ അമ്മാവനെ പൂജാ കാര്യങ്ങളിലും തുടർന്ന് ചായക്കടയിലും സഹായിക്കാൻ ആരംഭിച്ചു. ഇതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി.
ആലപ്പുഴ തുറമുഖത്ത് അന്നത്തെ തൊഴിലാളികൾക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വർണ്ണ നാണയങ്ങളായിട്ടായിരുന്നു പ്രതിഫലം നൽകിയിരുന്നത്. ഈ നാണയങ്ങൾ ഇന്ത്യൻ നാണയങ്ങളിലേക്ക് മാറ്റി നൽകിയാണ് ഭീമ ഭട്ടർ ബിസിനസ് ആരംഭിക്കുന്നത്. ഭാര്യയുടെ വെള്ളിക്കൊലുസും മാലയും വിറ്റുകിട്ടിയ തുക കൊണ്ടാണ് സ്വർണവ്യാപാരത്തിലേക്ക് കടന്നത്.
അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബി. ഗോവിന്ദനും സ്വർണ വ്യാപാരത്തിലേക്കിറങ്ങി. പഠിച്ചുകൊണ്ടിരിക്കെ വൈകുന്നേരങ്ങളിൽ കടയിൽ അച്ഛനെ സഹായിച്ചായിരുന്നു തുടക്കം. തന്റെ 24ാം വയസിലാണ് ഗോവിന്ദൻ എറണാകുളത്ത് എം.ജി റോഡിൽ ആദ്യത്തെ സ്ഥാപനം തുടങ്ങുന്നത്.
''എംജി റോഡിൽ അന്ന് നാലഞ്ച് സ്വർണക്കടകളുണ്ട്. പലരും പറഞ്ഞു, അവരുടെ ഇടയിൽ പോയി ബിസിനസ് തുടങ്ങുന്നത് നന്നല്ല എന്ന്. എല്ലാം ദൈവനിശ്ചയം പോലെ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് എറണാകുളത്ത് ജുവലറി ആരംഭിച്ചത്. അച്ഛനൊപ്പം പ്രവർത്തിച്ച പരിചയം ആത്മവിശ്വാസമേകി. കൂടാതെ, നല്ലൊരു ഹോം വർക്ക് എറണാകുളത്ത് ഞാൻ നടത്തിയിരുന്നു.
കേരളത്തിൽ ഓരോ ജില്ലയിലെയും ആളുകൾക്ക് ഓരോ ടേസ്‌റ്റാണ്. എറണാകുളത്തേത് എന്താണെന്ന് ഞാൻ മനസിലാക്കിയത് ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടത്തിയ യാത്രയിലൂടെയാണ്. അവിടങ്ങളിലെ സ്വർണകലാകാരന്മാരെ കണ്ട് എന്തൊക്കെ ആഭരണങ്ങളാണ് അവിടെ നിർമ്മിക്കുന്നതെന്ന് ചോദിച്ചുമനസിലാക്കി. അതായിരുന്നു ഷോപ്പിൽ ഡിസ്‌പ്ളെ ചെയ‌്തത്. കസ്‌റ്റമേഴ്‌സിന് അത് ഇഷ്‌ടപ്പെടുകയും വാങ്ങുകയും ചെയ‌്തതോടെ വിജയിച്ചു. അത് ഒരുപക്ഷേ ഭീമയുടെ സീക്രട്ട് ആയിരിക്കാം. പക്ഷേ സ്വർണബിസിനസിൽ ഇറങ്ങുന്ന പുതുതലമുറയ‌്ക്ക് ഇതൊക്കെ പാഠമാകണം. ''-ബി. ഗോവിന്ദന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |