മാള: ഒരു ഫയലിന് പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു, കഴിഞ്ഞ എട്ട് വർഷം. അവസാനം ഒറ്റയാൾ പോരാട്ടത്തിലൂടെ പഞ്ചായത്ത് ആസ്തിയിലേക്ക് സ്വരുക്കൂട്ടിയത് സ്വകാര്യ വ്യക്തി കൈയടക്കിയ 12 സെന്റ് സ്ഥലവും പൊതുകുളവും. ഇത് ബിന്ദു ബാബു. മാള ഗ്രാമപഞ്ചായത്ത് പതിമ്മൂന്നാം വാർഡ് മെമ്പർ.
കഥ ഇങ്ങനെ: ചാലക്കുടി- കൊടുങ്ങല്ലൂർ താലൂക്കതിർത്തിയിൽ കാലങ്ങൾക്ക് മുമ്പേ ഒരു കുളവും കുളിക്കടവും. ക്രമേണ കുളിയും അലക്കും ഇല്ലാതായി. സ്ഥലം കാടുകേറി. ഏതാനും വർഷം മുമ്പ് തൊട്ടടുത്ത സ്ഥലം വാങ്ങിയ ആൾ പതിയെ ഈ ഭാഗം കൂടി കെട്ടിയെടുത്തു. പണം കൊടുത്ത് വാങ്ങിയതാണെന്ന വാദവും ഉന്നയിച്ചു.
മാള-പൊയ്യ പഞ്ചായത്ത് അതിർത്തിയിലെ ഈ സ്ഥലത്ത് പൊയ്യ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പണി നടത്താനനുവദിച്ചില്ല. ഇരു പഞ്ചായത്തിലെയും രേഖയിൽ കുളമില്ലായിരുന്നു. നാട്ടുകാർ സമീപിച്ചത് മെമ്പർ ബിന്ദു ബാബുവിനെ. പിന്നെ, എട്ടു വർഷം നീണ്ട പോരാട്ടത്തിലായിരുന്നു ബിന്ദു. പിറകെ. ഇതിനിടെ, മൂന്നുവട്ടം ഇതേ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുവട്ടം വനിതാ സംവരണത്തിലും, ഒരുവട്ടം ജനറലായും.
സർവേ തുണച്ചു
താലൂക്ക് സർവേയറെ കൊണ്ടുവന്ന് അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് കുരുവിലശ്ശേരി വില്ലേജിലെ ഈ സ്ഥലം പഞ്ചായത്തിന്റേതാണെന്ന് കണ്ടെത്തിയത്. കുഴിയാലക്കുളമെന്നാണ് സ്ഥലപ്പേരെന്നും കണ്ടെത്തി. 2013 മുതൽ നിരവധി തവണ താലൂക്കാഫീസ് കയറിയിറങ്ങി. കളക്ടർക്ക് പരാതി നൽകി. താലൂക്ക് സർവേ നടപടികൾക്കായി പഞ്ചായത്ത് പണവും അടച്ചു. ഓരോ തവണയും അളവ് അവസാന സമയം മാറ്റും. എന്നാൽ മെമ്പർ ബിന്ദു വിടാതെ പിന്തുടർന്നു. വീണ്ടും അളവ് നടന്നു. കുളവും സ്ഥലവും കൈയേറിയതായി കണ്ടെത്തി. 12 സെന്റ് സ്ഥലം അളന്നു തിരിച്ചിട്ടു. അത് പഞ്ചായത്തിലേക്ക് മുതൽക്കൂട്ടി.
'പൊതുജലാശയം കെട്ടി സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇതിനായി സ്വന്തം നിലയിലും പണം ചെലവഴിച്ചു'.
-ബിന്ദു ബാബു,
മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |