തിരുവനന്തപുരം: കൃഷിനാശം നേരിട്ട കർഷകർക്ക് വിള ഇൻഷ്വറൻസ് പദ്ധതിയിൽ നിന്ന് നൽകുന്ന നഷ്ടപരിഹാരം മുടങ്ങി. 2800 ലധികം കർഷകർക്കായി ആറു കോടിയോളം രൂപയാണ് നൽകാനുള്ളത്. 2020 -21 കാലയളവിൽ വെള്ളപ്പൊക്കം,വരൾച്ച, വന്യജീവി ആക്രമണം, ചുഴലിക്കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയവ കാരണം വിവിധ കൃഷികളിലും കീടബാധമൂലം നെൽകൃഷിയിലും നഷ്ടം സംഭവിച്ച കർഷകരാണ് കാത്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ കണക്കാക്കിയ 20 കോടി രൂപ 2021 -22 ബഡ്ജറ്റിൽ അനുവദിച്ച് വിതരണം ചെയ്തിരുന്നു. ശേഷിക്കുന്നവർക്കുള്ള ബഡ്‌ജറ്റ് വിഹിതം കിട്ടാൻ വൈകുന്നതാണ് വിതരണം മുടങ്ങാൻ കാരണം. ബഡ്ജറ്റ് വിഹിതം കഴിഞ്ഞുള്ള തുക കൃഷി വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്ന് അനുവദിക്കും. ഈ വർഷം ഏപ്രിൽ മുതൽ അപേക്ഷിച്ചവരുടെ കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂ.
ഇൻഷ്വർ ചെയ്യാൻ
ഓരോ വിളയും കൃഷിചെയ്യുമ്പോൾ കർഷകർക്ക് എയിംസ് പോർട്ടൽ വഴി ചെറിയ തുക പ്രീമിയം അടച്ച് രജിസ്റ്റർ ചെയ്യാം. നാശനഷ്ടം അറിയിച്ചാൽ കൃഷി ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരത്തുക നിശ്ചയിക്കും. ബഡ്ജറ്റിൽ തുക അനുവദിക്കുന്ന മുറയ്‌ക്ക് കർഷകന്റെ അക്കൗണ്ടിൽ നേരിട്ട് എത്തും.
മാനദണ്ഡം
നെൽകൃഷിയിൽ 50 ശതമാനത്തിലധികം നഷ്ടമുണ്ടായാൽ പൂർണനഷ്ടമായി കണക്കാക്കും.
ഇഞ്ചി, മഞ്ഞൾ, പച്ചക്കറി,കിഴങ്ങുവർഗ്ഗം തുടങ്ങിയവയ്ക്ക് ഇൻഷ്വർ ചെയ്ത വിസ്തൃതിയുടെ 10 ശതമാനത്തിലെങ്കിലും നാശം സംഭവിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ.
വാണിജ്യാടിസ്ഥാനത്തിലെ പൂക്കൃഷി, പപ്പായ, റംബൂട്ടാൻ, കോലിഞ്ചി, ചെറുഫലങ്ങൾ,തേനീച്ച വളർത്തൽ എന്നിവയും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താൻ സാദ്ധ്യത.
ഇൻഷ്വർ ചെയ്ത കർഷകർ
2015 -16 :146008
2016 -17 : 89862
2017-18 : 176644
2018-19 : 253068
2019-20 : 427739
2020-21 : 323698
2021-22 : 26366 (ജൂലായ് വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |