തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഭവന പദ്ധതിയായ ലൈഫിൽ ലഭിച്ച പുതിയ അപേക്ഷകൾ പരിശോധിക്കുന്ന കാര്യത്തിൽ കൃഷി,തദ്ദേശവകുപ്പുകൾ തമ്മിലുള്ള തർക്കം അതിരൂക്ഷമായി തുടരുന്നു. കൃഷി വകുപ്പ് ജീവനക്കാർ പരിശോധനയ്ക്ക് ഇറങ്ങുമെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്. എന്നാൽ അത് ഉണ്ടാകില്ലെന്ന് കൃഷിവകുപ്പിന്റെ നിലപാട്. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ച് തദ്ദേശവകുപ്പ് ഉത്തരവിറക്കിയെങ്കിലും കാർഷികേതര ആവശ്യങ്ങൾക്ക് ജീവനക്കാരെ വിട്ടുനൽകില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷി വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇതോടെ ഡിസംബർ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കാനുമായില്ല. പ്രശ്ന പരിഹാരത്തിനായി ശനിയാഴ്ച ചീഫ് സെക്രട്ടറി ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ജീവനക്കാരുടെ പ്രതിനിധികളെയും യോഗം വിളിച്ചിരുന്നെങ്കിലും അവസാന സമയം മാറ്റിവച്ചു. എന്നാൽ ഇതേ ദിവസം മുഖ്യമന്ത്രി ഓഫീസിൽ കൃഷി വകുപ്പ് അധികൃതർ അറിയാതെ നടന്ന യോഗത്തിൽ വച്ച് കൃഷി അസിസ്റ്രന്റുമാരെ ഉപയോഗിച്ച് പരിശോധന നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇത് സബംന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് തദ്ദേശവകുപ്പിന്റെ പ്രതീക്ഷ. ഇതോടെ കൃഷി ഡയറക്ടർ നേരത്തെ ഇറക്കിയ ഉത്തരവ് അസാധുവാകുകയും കൃഷി അസിസ്റ്റന്റുമാർ പരിശോധനയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാകുകയും ചെയ്യും. അങ്ങനെയെങ്കിൽ സമര പരിപാടികൾ ഉൾപ്പെടെ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ഭാരം ചുമക്കാനാവില്ലെന്ന് കൃഷി വകുപ്പ്
80ശതമാനം പഞ്ചായത്തുകളിലും അപേക്ഷകൾ പരിശോധിക്കുന്നതിൽ പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കിയതായാണ് കൃഷി വകുപ്പിന്റെ ആക്ഷേപം. ശരാശരി പത്ത് ജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസുകളെ ഒഴികെയാണ് നാലു പേർ മാത്രമുള്ള കൃഷി ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്ക് നിയോഗിച്ചത്.
പരിശോധനയ്ക്ക് ഇറങ്ങിയാൽ പ്രകൃതി ക്ഷോഭം മൂലം സംഭവിച്ച കൃഷിനാശത്തിന്റെ കണക്കെടുപ്പ്, വിള ഇൻഷ്വറൻസ്, പി.എം.കിസൻ അപാകതപരിഹരിക്കൽ, ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിലയ്ക്കുമെന്നും ജീവനക്കാർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
'കൃഷിവകുപ്പ് ജീവനക്കാർ ഉൾപ്പെടെ പരിശോധനയ്ക്ക് ഉണ്ടാകും. കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം നടക്കും".
- എച്ച്. ദിനേശൻ,
പഞ്ചായത്ത് ഡയറക്ടർ
'യഥാർത്ഥ പ്രശ്നം മറച്ചുവെച്ചുകൊണ്ട് കൃഷി ഭവനുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന പിടിവാശി പ്രതിഷേധാർഹമാണെന്ന്".
- സി. അനീഷ് കുമാർ,
സംസ്ഥാന പ്രസിഡന്റ്, കേരള അഗ്രിക്കൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |